വീടുകയറി അതിക്രമം: യുവാവ് പിടിയിൽ
text_fieldsരതീഷ്
തിരുവല്ല: വീടുകയറി അതിക്രമം കാട്ടിയ സംഘത്തിലെ ഒരാളെ തിരുവല്ല പൊലീസ് പിടികൂടി. ഇരവിപേരൂർ കിഴക്കൻ ഓതറ തൈക്കാട് അമ്പഴത്താംകുന്നിൽ രതീഷാണ് (37) അറസ്റ്റിലായത്. 22ന് രാത്രി ഒമ്പതിനാണ് സംഭവം.
ഈമാസം 13ന് കിഴക്കൻ ഓതറയിലുണ്ടായ കത്തിക്കുത്തിൽ മനോജ് (48) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ ടി.കെ. രാജന്റെ കുടുംബവുമായി നക്രാംപുറത്തുപടി തൈക്കാട് കിഴക്കൻ വീട്ടിൽ രാജനും വീട്ടുകാരും സഹകരിക്കുന്നതിൽ പ്രകോപിതരായ മൂവർ സംഘം ഇയാളുടെ വീട്ടിൽ കമ്പിവടിയും മരക്കമ്പുകളുമായി അതിക്രമിച്ചകയറുകയായിരുന്നു. രാജന്റെ ഭാര്യ കവിതയുടെ മൊഴിപ്രകാരമാണ് തിരുവല്ല പൊലീസ് കേസെടുത്തത്.
അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം സിറ്റൗട്ടിൽ കിടന്ന കസേര തകർത്തു. പ്രതികൾ രാജനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. 13 നുണ്ടായ തർക്കത്തിലും തുടർന്നുണ്ടായ കത്തിക്കുത്തിൽ മനോജ് മരിക്കാനിടയായ സംഭവത്തിലും തുടക്കമിട്ടത് ഇപ്പോൾ അറസ്റ്റിലായ രതീഷ് ആണെന്ന് തെളിഞ്ഞിരുന്നു. എസ്.ഐ പി.എസ്. സനിൽ, എ.എസ്.ഐ മിത്ര വി. മുരളി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.