കാറ്റെടുത്തത് ഓണ പ്രതീക്ഷ; നശിച്ചത് 32,000 ഓളം ഏത്തവാഴകൾ
text_fieldsപത്തനംതിട്ട: ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴകൾ കാറ്റിൽ കൂട്ടമായി നിലംപതിച്ചതോടെ കർഷകർ നിരാശയിൽ. അടുത്തിടെ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുലച്ചതും കുലക്കാത്തതുമായ 32,000 ഓളം ഏത്തവാഴകൾ നശിച്ചതായാണ് കൃഷിവകുപ്പിന്റെ കണക്ക്. കോന്നി, അരുവാപ്പുലം, വള്ളിക്കോട്, ഏഴംകുളം, തിരുവല്ല, റാന്നി, മല്ലപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു കൂടുതൽ നഷ്ടം. കുടം വന്നതും കുലച്ചതുമായ വാഴകളും വൻതോതിൽ ഒടിഞ്ഞു വീണു. തിരുവല്ല മേഖലയിൽ വെളളക്കെട്ടും വില്ലനായി.
ഇതിനൊപ്പം ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ വാഴകളും നശിച്ചു. മികച്ച വില പ്രതീക്ഷിച്ചാണ് പലരും കൃഷിയിറക്കിയത്. ജില്ലയിൽ ഓണം മുന്നിൽകണ്ട് നട്ട വാഴകളിൽ പകുതിയിലധികവും തറപറ്റിയെന്ന് കർഷകർ പറഞ്ഞു. താങ്ങ് നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
പലരും പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷി ഇറക്കിയത്. ഇവർക്ക് ലക്ഷങ്ങളാണ് നഷ്ടം. കുല ഒന്നിന് 800 മുതൽ വില ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഇക്കുറി ഓണക്കാലത്ത് നാടൻകുലകൾക്ക് ക്ഷാമം അനുഭവപ്പെടാനും സാധ്യതയുണ്ട്. ഏഴംകുളം കരിപ്പാൽ ഏലായിൽ അഞ്ച് ലക്ഷം രൂപയുടെ കൃഷിയാണ് നശിച്ചത്.
വാഴക്ക് താങ്ങു നൽകാനുള്ള കാറ്റാടിക്കഴയുടെ ചെലവു കൂടി കണക്കാക്കുമ്പോൾ വിളവെടുപ്പിന് പാകമാക്കാൻ വാഴ ഒന്നിന് 500 രൂപ വേണ്ടിവരുമെന്ന് കർഷകർ പറഞ്ഞു. കൃഷി വകുപ്പിൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയാലും തുച്ഛമായ തുകയാണ് ലഭിക്കുക. അതും കൃതമായി ലഭിക്കണമെന്നുമില്ല. സംസ്ഥാന സര്ക്കാര് ഇന്ഷുറന്സില് കുറഞ്ഞത് 10 വാഴയെങ്കിലും വേണം. വാഴയൊന്നിന് മൂന്ന് രൂപയാണ് പ്രീമിയം. കുലച്ച വാഴക്ക് 300 രൂപയും കുലക്കാത്തതിന് 150 രൂപയുമാണ് ഇൻഷുർ തുക.
എന്നാൽ കഴിഞ്ഞ വർഷം നശിച്ച വാഴക്ക്പോലും ഇതുവരെ ഇൻഷുർ തുക ലഭിച്ചില്ലെന്ന് കോന്നി കൈതക്കര സ്വദേശി പി. എസ്. രാഘവൻ പറഞ്ഞു. ചൈനാ മുക്കിന് സമീപം ചേരിമുക്കിലെ പാടത്തായിരുന്നു ക്യഷി. 150 മൂട് വാഴയാണ് കഴിഞ്ഞ വർഷം നശിച്ചത്. കൃഷിഭവനിൽ കയറി ഇറങ്ങി മടുത്തെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടില്ലെന്നാണ് കാരണം പറയുന്നത്. ഇത്തവണയും 200 മൂട് വാഴ നശിച്ചു. ബാങ്കിൽ നിന്നും വായ്പയെടുത്തും കടം വാങ്ങിയുമാണ് കൃഷി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.