ചേന, കാച്ചിൽ, മഞ്ഞൾപ്പൊടി, തണ്ണിമത്തൻ..... വൈവിധ്യങ്ങളുടെ വിളവെടുപ്പുമായി ഒരു കർഷകൻ
text_fieldsദിലീപിന്റെ കൃഷിത്തോട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പപ്പായ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു
വേലൂർ: വിളകളുടെ വൈവിധ്യമാണ് വേലൂർ തണ്ടിലത്തെ ദിലീപിന്റെ കൃഷിത്തോട്ടത്തിലെ പ്രത്യേകത. ഇപ്പോൾ കൃഷിയിടത്തിൽ നടക്കുന്നത് പപ്പായ കൃഷിയുടെ വിളവെടുപ്പാണ്. കിരാലൂർ പെരുമ്പിള്ളിപ്പാട്ട് ഫെസലിന്റെ പാട്ടത്തിനെടുത്ത പത്ത് ഏക്കർ കൃഷിയിടത്തിലാണ് മറ്റ് വിളകളോടൊപ്പം പപ്പായ കൃഷി ആരംഭിച്ചത്. മൂന്നര ഏക്കറിൽ വിവിധ ഇനം വാഴകളും ബാക്കി സ്ഥലത്ത് ചേന, കാച്ചിൽ, മഞ്ഞൾ, പൊടി കിഴങ്ങ്, തണ്ണി മത്തൻ തുടങ്ങിയ വിളകളുമാണ്. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് പപ്പായ കൃഷി ചെയ്തത്.
റെഡ് ലേഡി വിഭാഗത്തിലെ ചെടികളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ആറ് മാസം മുമ്പാണ് തൈ നട്ടത്. ആദ്യമൊക്കെ മുള്ളൻപന്നി ചെടികൾ നശിപ്പിച്ചിരുന്നു. പിന്നീട് തോട്ടയുടമ മതിൽ അറ്റകുറ്റപണി ചെയ്ത് സഹായിച്ചതിനാൽ കൂടുതൽ ചെടികളെ സംരക്ഷിക്കാനായി. തികച്ചും ജൈവകൃഷി രീതിയാണ് അവലംബിച്ചത്. ചാണകപ്പൊടി, കോഴി കാഷ്ഠം, കടല-വേപ്പിൻ പിണക്കുകൾ, എല്ലുപൊടി എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. ഡ്രിപ് ഇറിഗേഷൻ രീതിയായതിനാൽ ജലനഷ്ടം കുറക്കാനുമായി. തോട്ടത്തിലെ വിള വൈവിധ്യം കൃഷി സമ്പുഷ്ടമാക്കുകയും നഷ്ടം ഇല്ലാതാക്കി കൃഷി ലാഭത്തിലാക്കുകയും ചെയ്തെന്ന് ദിലീപ് പറയുന്നു.
വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സി.എഫ്. ജോയ്, ഷേർളി ദിലീപ് കുമാർ, പഞ്ചായത്ത് അംഗം ശുഭ അനിൽകുമാർ, കൃഷി ഓഫിസർ അഞ്ജന തുടങ്ങിയവർ പങ്കെടുത്തു. ആദ്യ ദിനം 150 കിലോയോളം പപ്പായയാണ് വിളവെടുത്തത്. വിളവെടുപ്പ് ആരംഭിച്ചതറിഞ്ഞ് തോട്ടത്തിൽ വന്ന് പപ്പായ വാങ്ങിക്കുന്നവരുടെ എണ്ണം വർധിച്ചു.