തകർന്ന കെട്ടിടം പൊളിക്കാൻ അധികൃതർക്ക് നിസ്സംഗത
text_fieldsകുന്നംകുളം: നഗരത്തിൽ ഏറെ തിരക്കുള്ള പട്ടാമ്പി റോഡിൽ ഏറെക്കാലമായി ഉപയോഗശൂന്യമായി അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടം പല തവണ തകർന്നു വീണിട്ടും പൂർണമായും പൊളിച്ചു നീക്കുന്നതിൽ നഗരസഭ അധികാരികൾ നിസ്സംഗത തുടരുന്നു. കുറച്ചുനാളുകൾക്കു മുമ്പ് കെട്ടിടത്തിന്റെ മുൻവശം പൊളിഞ്ഞു വീഴുകയും വഴിയാത്രക്കാർക്ക് അപകട ഭീഷണി ഉണ്ടാവുകയും ചെയ്തതോടെ നഗരസഭ എൻജിനീയറിങ് വിഭാഗം കെട്ടിടത്തിന്റെ മുൻവശം മാത്രം പൊളിച്ചുമാറ്റി.
നിലവിൽ കെട്ടിടം പൂർണമായും അപകടാവസ്ഥയിലാണ്. തൊട്ടടുത്ത കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ ഈ കെട്ടിടത്തിന് മുകളിൽ വീണിരുന്നു. തുടർന്ന് ഭാരമേറിയ ഇരുമ്പ് ഫ്രെയിമുകൾ ഉൾപ്പെടെ സ്വകാര്യ കമ്പനി ജീവനക്കാർ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി നീക്കം ചെയ്തിരുന്നു.
മേൽക്കൂര പൂർണമായും ഇല്ലാത്ത അവസ്ഥയിലുള്ള കെട്ടിടത്തിന്റെ ഏറെ കാലപ്പഴക്കമുള്ള ചുമരുകൾ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വെള്ളം ഇറങ്ങി കുതിർന്ന നിലയിലാണ്. അതിന്റെ മുകളിൽനിന്നാണ് പരസ്യ ബോർഡ് കമ്പനിയുടെ തൊഴിലാളികൾ പണിയെടുത്തത്.
അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമക്ക് നഗരസഭയിൽനിന്ന് പല തവണ നോട്ടീസ് നൽകിയെന്നാണ് അറിയുന്നത്. നിയമപരമായ നടപടികൾ കൈക്കൊണ്ട് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് കൗൺസിൽ യോഗങ്ങളിൽ ജനപ്രതിനിധികൾ പലതവണ ആവശ്യപ്പെട്ടതാണ്. എന്നാൽ നഗരസഭയുടെ ഭാഗത്തുനിന്ന് ഗൗരവകരമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തൃശൂർ സ്വദേശി ജോസഫ് സ്റ്റാൻലി ചുങ്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. വർഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അനധികൃത നിർമാണം നടത്തുന്നത് സംബന്ധിച്ച് വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നിർമാണം നഗരസഭ തടയുകയായിരുന്നു.
പിന്നീട് ടാർപായ ഇട്ടുമൂടിയെങ്കിലും ദ്രവിച്ചു പോയി. ഓരോ നിമിഷവും ഈ കെട്ടിടത്തിന് മുന്നിലൂടെ നൂറുകണക്കിനാളുകളാണ് നടന്നു പോകുന്നത്. പൊതുജനങ്ങൾക്ക് ഭീഷണിയായ ഈ കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് ‘മാധ്യമം’ ഇതിനു മുമ്പും വാർത്ത നൽകിയിരുന്നതാണ്.
നഗരസഭ ഭരണസമിതിയുമായുള്ള അനധികൃത ബന്ധമാണ് കെട്ടിടം പൊളിച്ചു നീക്കാൻ ഇനിയും വൈകുന്നതിന് പിന്നിലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ ജില്ല കലക്ടർ ഉൾപ്പെടെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. പൊളിച്ചു മാറ്റാൻ ഉടമ തയാറാകാത്ത സാഹചര്യത്തിൽ നഗരസഭ നേരിട്ട് പൊളിച്ചു മാറ്റി ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ലെബീബ് ഹസ്സൻ ആവശ്യപ്പെട്ടു.
കലക്ടർക്ക് പുറമെ നഗരസഭ ചെയർപേഴ്സൻ, തഹസിൽദാർ, നഗരസഭ സെക്രട്ടറി എന്നിവർക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കൗൺസിലർ കത്ത് നൽകിയിട്ടുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ സമയത്ത് കെട്ടിട ഉടമയെ സഹായിക്കാനാണ് അപകടാവസ്ഥയിലുളള കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭക്ക് അധികാരം ഉണ്ടായിട്ടും തയാറാകാത്തതെന്ന് ലെബീബ് കുറ്റപ്പെടുത്തി.