Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightമഴ കനത്തു; ചാലക്കുടി...

മഴ കനത്തു; ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതമേറി

text_fields
bookmark_border
മഴ കനത്തു; ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതമേറി
cancel

ചാലക്കുടി: മഴ കനത്തതോടെ ചാലക്കുടി െറയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചു. സ്റ്റേഷന്റെ മുൻവശത്തെ ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ നിന്ന് രണ്ടും മൂന്നും പ്ലാറ്റ് ഫോമിലേക്ക് പോകാൻ വഴിയില്ലാത്തതാണ് ദുരിതത്തിന് കാരണം. ഒരു മാസത്തിലേറെയായി സ്റ്റേഷന്റെ വടക്കുഭാഗത്തെ ഫുട്ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ഇതിലൂടെയായിരുന്നു യാത്രക്കാർ മറുവശത്തെത്തിയിരുന്നത്‌.

തൃശൂർ, കോഴിക്കോട്, പാലക്കാട് ഭാഗത്തേക്കുള്ള ട്രയിനുകൾ ഇവിടെയാണ് വരിക. എന്നാൽ, പകരം സംവിധാനം ഏർപ്പെടുത്താത്തതിനാൽ ഉയരമേറിയ പ്ലാറ്റ് ഫോമിൽ നിന്ന് താഴോട്ടിറങ്ങി മറുഭാഗത്തെത്തേണ്ട ഗതികേടിലാണ് യാത്രക്കാർ. മധ്യഭാഗത്തെ പാളത്തിലൂടെ ട്രയിനുകൾ പോവുകയോ സിഗ്നൽ കിട്ടാതെ നിർത്തിയിടുകയോ ചെയ്താൽ പാളം മുറിച്ചുകടക്കുക അസാധ്യമാണ്. അല്ലെങ്കിൽ അര കിലോമീറ്ററിലധികം നടന്ന് തെക്കുവശത്തെ പ്ലാറ്റ് ഫോമിന്റെ അറ്റം വഴി ട്രോളി പാത്തിലൂടെ ചുറ്റി വളഞ്ഞ് പോകണം. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ സ്ത്രീകളും വയോധികരുമടക്കമുള്ള യാത്രക്കാർക്ക് ഇത് സുരക്ഷിതവുമല്ല. കനത്ത മഴയത്ത് നനഞ്ഞ് കുതിർന്നാണ് യാത്രക്കാർ സഞ്ചരിക്കേണ്ടത്.

ഏറെ നേരത്തെ എത്തിയില്ലെങ്കിൽ പലപ്പോഴും യാത്ര മുടങ്ങുന്ന അവസ്ഥയിലാണ്. ചാലക്കുടി സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യം പരിഗണിക്കാതെയാണ് നിർമാണ പ്രവർത്തനം നടത്തുന്നത്. തെക്കുഭാഗത്തായി മേൽപാലമുണ്ട്. ഇതിന്റെ ഒരു ലാൻഡിങ് രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്ക് ചെയ്തിരുന്നെങ്കിൽ ബുദ്ധിമുട്ട് ഒഴിവാകും.

ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. മേൽപാലത്തിന്റെ എഫ്.സി.ഐ ഭാഗത്തുള്ള ലാൻഡിങ് പ്ലാറ്റ് ഫോം നിർമ്മാണ പ്രവർത്തനം മൂലം അടഞ്ഞു. ഇവിടെയും പടിഞ്ഞാറ് ഭാഗത്തേക്ക് ലാൻഡിങ് പുതുതായി നീട്ടി നിർമിച്ചാലേ പ്രദേശവാസികൾക്ക് പ്രയോജനം ലഭിക്കൂ. പ്ലാറ്റ് ഫോം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായതും യാത്രക്കാർക്ക് ദുരിതമാകുന്നു.

Show Full Article
TAGS:localnews Thrissur chalakudy 
News Summary - Heavy rain: Passengers' plight increases at Chalakudy railway station
Next Story