അതിരുകൾ മായ്ച്ച് തിരകൾ; ആശങ്കയോടെ കടപ്പുറം ഗ്രാമം
text_fieldsഇപ്പോഴും നികുതി അടച്ചുകൊണ്ടിരിക്കുന്ന പുളിക്കൽ ഫാത്തിമയുടെ വീട് -അഞ്ചങ്ങാടി വളവിൽ കടൽ തീരത്തുനിന്നുള്ള ദൃശ്യം
ചാവക്കാട്: കടൽ കര കവർന്നെടുക്കുന്നത് നോക്കിനിൽക്കേണ്ട നിസ്സഹായവാസ്ഥയിലാണ് കടപ്പുറം പഞ്ചായത്ത് നിവാസികൾ. ഓരോ കടൽക്ഷോഭ കാലത്തും വീടും സ്ഥലവും നഷ്ടപ്പെട്ട് വഴിയാധാരമാകുന്നവർ ഇവിടെ നിരവധിയാണ്. കടപ്പുറം ഗ്രാമ പഞ്ചായത്തിൽ ഒമ്പതുമുതൽ 16 വരെയുള്ള വാർഡുകളിലായി തൊട്ടാപ്പ് മുതൽ അഴിമുഖം വരെ നീണ്ടുകിടക്കുന്ന ഏഴു കിലോമീറ്ററോളം വരുന്ന തീരമേഖലയിൽ ഏക്കർ കണക്കിന് ഭൂമിയാണ് ഇതുവരെ കടലെടുത്തത്.
1964 ജനുവരി ഒന്നിന് രൂപീകൃതമായ കടപ്പുറം പഞ്ചായത്തിലെ രേഖകളിൽ കാണുന്ന 9.63 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്നില്ല. ഏക്കർ കണക്കിന് സ്ഥലം കടലിലാണ്. പഞ്ചായത്തിലെ ഒമ്പതുമുതൽ 15 വരെയുള്ള വാർഡുകളിലെ 2851 വീടുകളിൽ പലതും കടൽ കൊണ്ടുപോയി. കടലെടുക്കുന്നതും കാത്തുകിടക്കുന്ന വീടുകളും നിരവധിയാണ്. കടലിൽ കിടക്കുന്ന ഭൂമിക്കും കടൽ അവശേഷിപ്പിച്ച വീടുകളുടെ ചുമരുകൾക്കും നികുതി അടക്കുന്ന നിരവധി പേരെ കടപ്പുറം പഞ്ചായത്തിൽ കാണാം.
2011ലെ സെൻസസ് പ്രകാരം 13463 സ്ത്രീകളും 13517 പുരുഷന്മാരും ഉൾപ്പെടെ 26980 പേരാണ് കടപ്പുറം പഞ്ചായത്തിലെ ആകെ ജനസംഖ്യ. ഇതിൽ പകുതിയിലധികം പേരും താമസിക്കുന്നത് തീര മേഖലയിലാണ്. സ്വന്തമായി വീടും പറമ്പുമുള്ള സാഹചര്യത്തിൽ താമസിക്കുന്ന കുടുംബങ്ങളെ കോളനി സംസ്കാരത്തിലേക്കും സൈക്ലോൺ ഷെൽട്ടറുകളിലേക്കും മാറ്റി പാർപ്പിക്കുകയെന്ന പരിഹാരം മാത്രമാണ് സർക്കാറിന്റെ പക്കലുള്ളത്. വീടും പറമ്പും കടലെടുത്ത പല കുടുംബങ്ങളും വാടക കെട്ടിടങ്ങളിലും ബന്ധുവീടുകളിലുമാണ് താമസം.
ദേശീയപാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകിയ പാക്കേജ് എന്തുകൊണ്ട് കിടപ്പാടം കടലെടുക്കുന്ന കടപ്പുറം നിവാസികൾക്ക് നൽകുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം. കടൽ ഭിത്തി, ജിയോ ട്യൂബ്, ടെട്രോപാഡ്, പുലിമുട്ട് എന്നീ മുറവിളികൾ തുടരുമ്പോഴും കടൽ കരകവരുന്നത് തുടരുകയാണ്.
കടൽക്ഷോഭ ദുരിതത്തിൽനിന്നും സുരക്ഷിതത്വം ആവശ്യപ്പെട്ടുള്ള ജനങ്ങളുടെ രോദനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഏകദേശം 50 വർഷം മുമ്പ് മാളൂട്ടി വളവുമുതൽ തെക്കോട്ട് അഞ്ചങ്ങാടി പടിഞ്ഞാറുവശം ഏക്കർ കണക്കിന് നെൽപാടവും അതുകഴിഞ്ഞുള്ള മണൽ മലമടക്കുകളും കടന്നുവേണം കടലിലെത്താൻ എന്ന് കടപ്പുറം നിവാസികളായ പ്രായം ചെന്നവർ ഓർത്തെടുക്കുന്നു.
മണൽ കൂനകളിൽ നിറയെ കടൽ ചുള്ളികൾ ഉണ്ടായിരുന്നു. ഈ അപൂർവ ചെടിയുടെ ചുറ്റും ആഴത്തിൽ വ്യാപിച്ചുകിടന്നിരുന്ന വേരുകൾ മണ്ണിനെ ഒലിച്ചുപോകാതെ പിടിച്ചുനിർത്തിയിരുന്നു. ഈ മണൽ ‘മലമടക്കുകൾ’ സ്വാഭാവിക കടൽഭിത്തകളായി വർത്തിച്ചിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്.
1967-1968 കാലഘട്ടത്തിൽ ഇ.എം.എസ് മന്ത്രിസഭയിലെ ഗ്രാമസഭ മന്ത്രിയായിരുന്ന എം.പി.എം. അഹമ്മദ് കുരിക്കളുടെ കാലത്താണ് പാടവും മണൽ കുന്നുകളും നിരത്തി തെങ്ങിൻതൈകൾ വെച്ച് പിടിപ്പിക്കാനും വീടുകൾ പണിയാനും തുടങ്ങിയതെന്ന് സാമൂഹിക പ്രവർത്തകനായ എൺപതുകാരൻ കാട്ടിൽ കുഞ്ഞാലു പറഞ്ഞു. വർഷങ്ങൾ അധികം കഴിഞ്ഞില്ല കടലേറ്റവും കടൽക്ഷോഭവും തുടർക്കഥയായി. കിലോമീറ്ററുകൾക്ക് അപ്പുറമുണ്ടായിരുന്ന കടൽ 30 വർഷങ്ങൾക്കുളിൽ കവർന്നത് ഏക്കർ കണക്കിന് ഭൂമിയാണ്.
കഴിഞ്ഞവർഷത്തെ കടൽക്ഷോഭ ദുരിതസമയത്ത് അഹമ്മദ് കുരിക്കൾ റോഡിൽനിന്ന് കേവലം അഞ്ചുമീറ്റർ ദൂരംവരെ കടൽ ഇരച്ചെത്തിയതാണ്. ഇനിയൊരു കടൽക്ഷോഭത്തിൽ റോഡ് തകരാനും സാധ്യതയുണ്ട്. റോഡിനുകിഴക്ക് വശം താഴ്ന്നുകിടക്കുന്ന ഭൂമിയാണ്. അഹമ്മദ് കുരിക്കൾ റോഡ് തകരുന്ന സാഹചര്യമുണ്ടായാൽ കടപ്പുറം പഞ്ചായത്തിലെ വലിയൊരുഭാഗം കടലിനടിയിലാകും.
കടപ്പുറം പഞ്ചായത്തിലെ തീരദേശ പ്രദേശം കോസ്റ്റൽ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെയുള്ളവർ നിവേദനവും പരാതികളുമായി മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഓഫിസുകൾ നിരവധി തവണ കയറി ഇറങ്ങിയിരുന്നെങ്കിലും ഫലം കണ്ടില്ല.