കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം
text_fieldsമുനക്കകടവ് ലീഗ് ഓഫിസിന് സമീപം പൊന്നക്കാരൻ മുഹമ്മദാലിയുടെ വീട്ടിലേക്ക് തിരയടിച്ചുകയറുന്നു
ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ മുനക്കകടവ് വരെ വിവിധയിടങ്ങളിൽ വീടുകളിലേക്കും റോഡിലേക്കും കടൽ അടിച്ചു കേറുകയാണ്. മാളൂട്ടി വളവ്, അഞ്ചങ്ങാടി വളവ്, മൂസാ റോഡ്, വെളിച്ചെണ്ണപടി, മുനക്കകടവ് എന്നീ മേഖലകളിലാണ് കടലേറ്റം രൂക്ഷം.
മുനക്കകടവ് ലീഗ് ഓഫിസിന് സമീപം പൊന്നക്കാരൻ മുഹമ്മദാലിയുടെ വീട് പൂർണമായും കടലെടുക്കാനായ അവസ്ഥയിലാണുള്ളത്. ശനിയാഴ്ച മുതൽ ആരംഭിച്ച കടലേറ്റം ഇന്ന് രൂക്ഷമായതോടെ വീടിനകത്തേക്ക് തിരയടിച്ചു കയറി ചളിയും മണ്ണും നിറഞ്ഞു. വർഷങ്ങളായി വീടിനു പിൻവശമുള്ള കടൽ ഭിത്തി തകർന്നിട്ട്.
ആറുവർഷം മുമ്പ് ഇവിടെ ജിയോ ബാഗ് ഉപയോഗിച്ച് കടൽ ഭിത്തി നിർമിച്ചിരുന്നു. നാലുവർഷം മുമ്പ് അതും തകർന്നു. നിലവിൽ ജിയോ ബാഗിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. കഴിഞ്ഞദിവസം മണ്ണുമന്ത്രി യന്ത്രം ഉപയോഗച്ച് മൺതിട്ട നിർമിച്ചുവെങ്കിലും അതെല്ലാം കടൽ കൊണ്ടുപോയി.
സമീപവാസികളായ പോക്കാകില്ലാത്ത് ഹുസൈൻ, എസ്.പി. ഷാഹു എന്നിവരുടെ വീട്ടു വളപ്പിലും കടൽ വെള്ളം കയറി ചളി നിറഞ്ഞുകിടക്കുകയാണ്. ദിവസങ്ങളായി ഈ മേഖലയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപെട്ടു. വാർഡ് മെംബർ ഉൾപ്പെടെ പഞ്ചായത്ത് അധികൃതർ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.