വഴിയറിയാതെ വട്ടം കറങ്ങി ചന്തമുള്ള ചാവക്കാട്
text_fieldsചാവക്കാട്ടെ ട്രാഫിക് ഐലന്റ്
ചാവക്കാട്: ചാവക്കാട് സെന്ററിൽ ദിശാ ബോർഡില്ലാതെ യാത്രക്കാർ വലയുന്നു. ചേറ്റുവ, ചാവക്കാട് ബീച്ച്, പുതുപൊന്നാനി ഭാഗങ്ങളിൽ നിന്നും ചാവക്കാട് ടൗണിൽ പ്രവേശിക്കുന്ന ദീർഘദൂര യാത്രക്കാരാണ് വഴിയാറിയാതെ വലയുന്നത്. ചന്തമുള്ള ചാവക്കാടിന്റെ ഭാഗമായി സെന്ററിലെ ട്രാഫിക് ഐലന്റിന്റെ സൗന്ദര്യം വർധിപ്പിച്ചപ്പോഴാണ് ദിശാ ബോർഡുകൾ അപ്രത്യക്ഷമായത്.
വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് ഐലൻഡ് പുതുക്കി പണിതപ്പോൾ സ്ഥാപിച്ച ദിശാ സൂചികകകളാണ് നിലവിൽ ഉള്ളത്. നഗരത്തിൽ ഗതാഗത പരിഷ്കരണം, വൺവേ സമ്പ്രദായം നടപ്പാക്കുകയും ചെയ്തതോടെ ആ ദിശാ സൂചികകൾ ഉപകാരമില്ലാതെയായി. രണ്ടു ഭാഗങ്ങളിൽനിന്ന് മാത്രമാണ് ഇപ്പോൾ നഗരമധ്യത്തിലേക്ക് പ്രവേശനം.
ചേറ്റുവ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒരു വഴി അടയാളവും ഇല്ല. പുതിയ പാലം ഇറങ്ങി ചാവക്കാട് ടൗണിൽ പ്രവേശിക്കുന്നവർക്ക് കുന്നംകുളം എന്നെഴുതിയ ദിശാ സൂചിക മാത്രമാണ് കാണാൻ കഴിയുന്നത്. അകലെനിന്ന് തന്നെ വാഹനങ്ങൾക്ക് ദിശയിറിയാനായി വിളക്ക് കാലുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ ബോർഡുകളിലും മെഡിക്കൽ സ്ഥാപനത്തിന്റെ പരസ്യം മാത്രമാണ് ഉള്ളത്.
രണ്ടാഴ്ച മുമ്പാണ് ട്രാഫിക് ഐലന്റ് സൗന്ദര്യവത്കരണം നടത്തിയത്. ചെടികളും പ്ലാസ്റ്റിക് പൂക്കൾ വെച്ചും സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം പതിച്ച ഫ്ലെക്സ് ഉപയോഗിച്ചുമായിരുന്നു സൗന്ദര്യവത്കരണം.
സംഭവം വിവാദമായതോടെ നഗരസഭ സെക്രട്ടറി ഇടപ്പെട്ട് അടുത്ത ദിവസം തന്നെ പ്ലാസ്റ്റിക് പൂക്കളും ട്രാഫിക് ഐലന്റിനെ പൊതിഞ്ഞ പരസ്യം പതിച്ച ഫ്ലെക്സും നീക്കിയിരുന്നു. നീക്കം ചെയ്ത പരസ്യം അനുവദനീയമായ രീതിയിൽ പുനഃസ്ഥാപിച്ചെങ്കിലും ദിശബോർഡുകൾ ഇനിയും തിരിച്ചെത്തിയില്ല. നാട്ടുകാർക്ക് വഴികൾ സുപരിചിതമാണെങ്കിലും ദേശീയപാത വഴിവന്ന് ചാവക്കാട് എത്തുന്ന ദീർഘദൂര യാത്രക്കാർ വഴിയാറിയാതെ വലയുകയാണ്. യാത്രക്കാർക്ക് വഴി പറഞ്ഞുകൊടുത്ത് വലഞ്ഞെന്ന് സെന്ററിലെ കച്ചവടക്കാർ പറയുന്നു.
ഗുരുവായൂർ, എറണാകുളം, തൃശൂർ, പാവറട്ടി എന്നീവഴികളിൽ യാത്ര ചെയ്യേണ്ടവർ ടൗണിൽ വാഹനം നിർത്തി വഴി ചോദിക്കുന്നത് ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. രണ്ടാഴ്ച പിന്നിട്ടിട്ടും ദിശാ സൂചികകൾ സ്ഥാപിക്കാത്തത് അധികൃതരുടെ വലിയ അനാസ്ഥയാണ് കാണിക്കുന്നത്.