ഉണ്ണിക്കണ്ണനെ കാണാന്‍ 47ാം വർഷവും കാൽനടയായി എലപ്പുള്ളി നിവാസികള്‍
text_fieldsചെറുതുരുത്തി: ഗുരുവായൂർ ക്ഷേത്രത്തിലെ ഉണ്ണിക്കണ്ണനെ കാണാന്‍ 47ാം വർഷവും മുടങ്ങാതെ കാല്‍നടയായി 41 പേർ അടങ്ങുന്ന സംഘം. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരിപാറ ഗ്രാമവാസികള്‍ വെള്ളിയാഴ്ച ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഉണ്ണിക്കണ്ണനെ മതിയോളം കാണുകയും ദുഃഖങ്ങളും സന്തോഷങ്ങളും പങ്കുവെക്കുകയും ചെയ്യും.
ബുധനാഴ്ച ഉച്ചക്ക് പാഞ്ഞാൾ മണലാടിയിലെത്തിയ സംഘത്തിൽ 82കാരനായ ശങ്കരൻ സ്വാമി മുതൽ എട്ട് വയസ്സുള്ള ധ്യാൻ കൃഷ്ണൻ അടക്കം 31 സ്ത്രീകളും പത്ത് പുരുഷന്മാരുമുണ്ട്. കനത്ത ചൂടും ചില സമയങ്ങളിൽ പെയ്യുന്ന മഴയും വകവെക്കാതെയാണ് ഇവർ കഴിഞ്ഞ തിങ്കളാഴ്ച മുതൽ യാത്ര തുടങ്ങിയത്. ഏകദേശം 101 കിലോമീറ്റർ യാത്ര അഞ്ചുദിവസം കൊണ്ട് ഗുരുവായൂരിൽ എത്തുമെന്നാണ് ഇവർ പറയുന്നത്. വഴിനീളെയുള്ള ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തിയാണ് യാത്ര. 47 വർഷംമുമ്പ് പരേതനായ രാജപ്പന് സ്വാമി, വേലായുധന് സ്വാമി എന്നിവരാണ് ആദ്യകാലത്ത് കാല്‍നടയാത്രയായി എത്തിയിരുന്നത്. പിന്നീട് ഓരോവർഷം കൂടുന്തോറും ആളുകൾ കൂടിക്കൂടി വന്ന് ഇപ്പോൾ 41 അംഗസംഖ്യയായി മാറി.


