സ്നേഹത്തില്‍ ചാലിച്ച ചായയും കാപ്പിയുമായി ഇനി ലോകനാഥനില്ല
text_fieldsലോകനാഥന് ഹോട്ടലിന് മുന്നില്‍ ആനക്ക് ഭക്ഷണം നല്കുന്നു (ഫയല്‍)
ഗുരുവായൂര്‍: ‘ഹോട്ടല്‍ വ്യാപാരം നടത്തുക മാത്രമല്ല ലോകന്‍ ചെയ്തിരുന്നത്. സ്നേഹത്തില്‍ ചാലിച്ച കാപ്പിയും ചായയും അവിടെ വരുന്ന തന്റെ സുഹൃത്തുക്കളെ കൊണ്ട് കഴിപ്പിച്ചാലെ ലോകനാഥന് തൃപ്തിയാകൂ’. വെല്‍കം ഹോട്ടല്‍ ഉടമ സി.എ. ലോകനാഥന്റെ മരണത്തില്‍ അനുശോചിച്ച് മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ. ഹോട്ടല്‍ വ്യാപാരിയായിരിക്കുമ്പോഴും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിയാനും ഇരുകൈ അറിയാതെ അവരെ സഹായിക്കാനുമുണ്ടായിരുന്ന മനസ്സ് ലോകനാഥന് നാട്ടുകാരുടെ ഹൃദയത്തില്‍ ഇടം നല്കി.
രുചി കൊണ്ട് നാവിനെയും സ്നേഹം കൊണ്ട് ഹൃദയത്തെയും ഒരു പോലെ കീഴടക്കിയാണ് ഈ നിത്യ ശുഭ്രവസ്ത്രധാരി അകാലത്തില്‍ വിട പറഞ്ഞത്. മുംബൈ, ഗള്‍ഫ് പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ പൂജ്യത്തില്‍ തിരിച്ചെത്തിയ ശേഷമാണ് ‘വെല്‍ക്കം’ എന്ന ചെറിയ ഒരു ഹോട്ടലിലൂടെ സുഹൃത്തായ ഗിരിക്കൊപ്പം ജീവിതം പടുത്തുയര്‍ത്തിയത്. ആനത്താവളത്തിനും ഗുരുവായൂര്‍ ക്ഷേത്രത്തിനും ഇടയിലെ റോഡിലായിരുന്നു ഹോട്ടല്‍. നിത്യേന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന പോകുന്ന ആനകള്‍ക്ക് വെല്‍ക്കം സ്വാഗതമോതി.
‘ഗോകുലിനിഷ്ടം വെള്ളയപ്പമാണ്. രവികൃഷ്ണക്ക് ഇഡ്ഡലിയും. എന്നാല്‍ ലക്ഷ്മി നാരായണന് ചൂടുള്ള ദോശ തന്നെ കിട്ടണം. കീര്‍ത്തിക്കും ബലറാമിനുമൊക്കെ ചൂട് അലര്‍ജിയാണ്. ആദിത്യനും ദേവദാസുമൊക്കെ വെള്ളയപ്പം തൊട്ടുപോലും നോക്കില്ല.’ഹോട്ടലിന് മുന്നില്‍ നിന്ന് ശാപ്പാടടിക്കുന്ന ആനകളുടെ മെനുവിനെ കുറിച്ച് ലോകനാഥന് ഒരിക്കല്‍ പറഞ്ഞതിങ്ങനെ. എല്ലാ ആനകളുടെയും ഇഷ്ടാനിഷ്ടം അറിഞ്ഞ് വിളമ്പിയിരുന്നു ലോകനാഥനും ഗിരിയും. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരെല്ലാം പെട്ടിയില്‍ ഇഷ്ടമുള്ള പണം നിക്ഷേപിച്ച് ആ തുക മുഴുവന്‍ അർബുദ രോഗികളുടെ ചികിത്സക്കായി കൈമാറിയാണ് ഹോട്ടലിന്റെ 25ാം വാര്‍ഷികം ആഘോഷിച്ചത്.
അർബുദം തന്നെയാണ് ലോകനാഥനെ അകാലത്തില്‍ ജീവിതത്തില്‍നിന്ന് അടര്‍ത്തികൊണ്ടു പോയതും. പാഴ്സലിനായി പാത്രവുമായി ഹോട്ടലില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ച് പ്ലാസ്റ്റിക് കാരി ബാഗിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായ ചരിത്രവും ഈ ഹോട്ടലുടമക്കുണ്ട്. തന്റെ നാടായ കാവീട്ടിലെ മുതിര്‍ന്ന സിപി.എം നേതാവ് സി.കെ. കുമാരനെ ആദരിക്കാന്‍ വി.എസ്. അച്യുതാനന്ദനെ കൊണ്ടുവരാന്‍ ചെന്താര സാംസ്കാരിക സമിതിയുണ്ടാക്കി മുന്നില്‍ നിന്നു.
നേരത്തെ മഹാരാഷ്ട്രയില്‍ തൊഴിലാളിയായിരിക്കെ ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമായിരുന്നു. മമ്മിയൂര്‍-മുതുവട്ടൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സ്വന്തം കെട്ടിടം പണിതത് ഇദ്ദേഹം പ്രസിഡന്റായിരിക്കെയാണ്. കാവീട് സി.കെ. കുമാരന് സ്മാരക മന്ദിര നിര്‍മാണത്തിനും മുന്നില്‍ നിന്നു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ജില്ല വൈസ് പ്രസിഡന്റായ ഇദ്ദേഹം കാന്‍സര്‍ ചികിത്സയിലായിരിക്കുമ്പോഴും ഗുരുവായൂരില്‍ സംഘടനക്ക് ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു. വിഷുക്കാലത്ത് സംഘടിപ്പിക്കുന്ന കുട്ടാടന്‍ നിറവ് സാംസ്കാരികോത്സവത്തിനും മുന്നിരയിലുണ്ടാകാറുണ്ട്.