ഏഴാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ 28 വരെ
text_fieldsഇരിങ്ങാലക്കുട: അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇരിങ്ങാലക്കുട വീണ്ടും വേദിയാകുന്നു. എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് 21ന് തിരിതെളിയും. 21ന് രാവിലെ 9.30ന് മാസ് മൂവീസിൽ നഗരസഭ ചെയർമാൻ എം.പി ജാക്സൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.
10ന് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫിപ്രസ്കി പുരസ്കാരം നേടിയ ‘ഖിഡ്കി ഗാവ്’ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 21 മുതൽ 26 വരെയായി മാസ് മൂവീസിലും റോട്ടറി ക്ലബ് മിനി ഹാളിലുമായി ഡോക്യുമെൻററികൾ അടക്കം ശ്രദ്ധ നേടിയ 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അഭിനന്ദനങ്ങൾ നേടിയ മോഹം, എബ്ബ്, പാപ്പ ബുക്ക, ചാവു കല്യാണം, അംബ്രോസിയ, ആദി സ്നേഹത്തിന്‍റെ വിരുന്ന് മേശ, കാത്തിരിപ്പ്, കെ.എസ്.എഫ്ഡി.സി നിർമിച്ച പ്രളയശേഷം ഒരു ജല കന്യക, ഹോമേജ് വിഭാഗത്തിൽ ശാലിനി എന്‍റെ കൂട്ടുകാരി എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്തുന്നുണ്ട്.
വിദേശ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സെൻറിമെൻറൽ വാല്യു, നിനോ , ബെലൻ, ദി ബ്ലൂ ട്രെയിൽ , ലെഫ്റ്റ് ഹാൻഡണ്ട് ഗേൾ , ട്രെയിൻ ഡ്രീംസ് എന്നിവയും കാണാം. ഡോക്യുമെൻ്ററി വിഭാഗത്തിൽ ബോംബെയിൽ നിന്നുള്ള ജ്യോതി നിഷ സംവിധാനം ചെയ്ത അംബേദ്കർ നൗ ആൻ്റ് ദെൻ, സംസ്ഥാന സർക്കാരിന്‍റെ അവാർഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിന്‍റെ ‘വി വിൽ നോട്ട് ബി അഫ്രേഡ്’, രാംദാസ് കടവല്ലൂരിന്‍റെ ‘സത്യപുല്ല്’എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.
രാവിലെ 10 നും 12 നും മാസ് മൂവീസിലും വൈകീട്ട് 6ന് ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മിനി എ.സി ഹാളിലുമായിട്ടാണ് പ്രദർശനങ്ങൾ. ചലച്ചിത്രമേളയുടെ ഭാഗമായി മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള സി ആർ കേശവൻ വൈദ്യർ പുരസ്കാരവും മോഹൻ സ്മാരക പുരസ്കാരവും മേളയുടെ ദിനങ്ങളിൽ വിതരണം ചെയ്യും.
മേളയുടെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി ‘നവഭാവുകത്വം സമകാലിക സിനിമകളിൽ’വിഷയത്തിൽ ലേഖനമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്ഡിസി, തൃശൂർ രാജ്യാന്തര ചലച്ചിത്രോൽസവം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.


