അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
text_fieldsപോള്‍
ഇരിങ്ങാലക്കുട: അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി. മാള കുമ്പിടിയിൽ നാലുകണ്ടൻ പോളിനെയാണ് (69) ഇരിങ്ങാലക്കുട അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ 22 നാണ് കേസിനാസ്പദമായ സംഭവം. സഹോദരൻ ആന്റു വിനെയാണ് (56) കൊലപ്പെടുത്തിയത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആന്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗികമായി മണ്ണിട്ടു മൂടിയതിന്റെ വൈരാഗ്യത്താലും ഇരുമ്പുകമ്പി വടി കൊണ്ട് അടിച്ച് മാരകമായി പരിക്ക് ഏൽപിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
മാള ഇൻസ്പെക്ടർ ആയിരുന്ന സജിൻ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ വിയ്യൂർ ജില്ല ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും 19 തൊണ്ടി മുതലുകളും 53 രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി. ജോർജ്, അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിൻസൻറ് എന്നിവർ ഹാജരായി. ലെയ്സൺ ഓഫിസർ സി.പി.ഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.