കാട്ടൂർ ലക്ഷ്മി വധം; പ്രതികൾക്ക് ജീവപര്യന്തവും മൂന്നു ലക്ഷം വീതം പിഴയും
text_fieldsഇരിങ്ങാലക്കുട: കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയെ (43) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം വീതം പിഴയും വിധിച്ചു.
കാട്ടൂർകടവ് നന്തിലത്ത് പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് (35), ഒളരി നങ്ങേലിവീട്ടിൽ ശരത്ത് (36), ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് (32) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ ശിക്ഷിച്ചത്.
പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ ലക്ഷ്മിയുടെ ഭർത്താവിനും മക്കൾക്കും നൽകണം. 2021 ഫെബ്രുവരി 14ന് രാത്രി 10.30ഓടെയാണ് ലക്ഷ്മി കൊല്ലപ്പെട്ടത്. ദർശൻകുമാർ കാട്ടൂർ സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധികളിലായി രണ്ടു വധശ്രമക്കേസുകളിൽ ഉൾപ്പെടെ പതിനഞ്ച് ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്. രാകേഷ് ചേർപ്പ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും കൊലപാതകമുൾപ്പെടെ ഏഴു ക്രിമിനൽക്കേസുകളിലെ പ്രതിയുമാണ്.


