കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത; ബസുകളുടെ മത്സരയോട്ടം തടയാൻ കോഓഡിനേഷൻ കമ്മിറ്റി
text_fieldsഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, അപകടങ്ങൾ കുറക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമായി തൃശൂർ റൂറൽ ജില്ല പൊലീസിന്റെ നേതൃത്വത്തിൽ കർശന നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ യോഗം ഇരിങ്ങാലക്കുട ജില്ല ട്രെയിനിങ് സെന്ററിൽ ചേർന്നു.
യോഗത്തിൽ ഡിവൈ.എസ്.പിമാരായ പി.ആർ. ബിജോയ് (സ്പെഷൽ ബ്രാഞ്ച്),സി.എൽ ഷാജു. (ഇരിങ്ങാലക്കുട), വർഗ്ഗീസ് അലക്സാണ്ടർ (ഡി.സി.ആർ.ബി, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, സെക്രട്ടറി വി.വി. അനിൽ കുമാർ, ഇരുപത്തിയൊമ്പതോളം ബസ് ഉടമകൾ എന്നിവർ പങ്കെടുത്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ജീവനക്കാരും ഉടമകളും വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി യോഗത്തിൽ വ്യക്തമാക്കി.
യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും, ബസ് സർവിസുകളുടെ നടത്തിപ്പിൽ അച്ചടക്കവും ശാസ്ത്രീയതയും പുലർത്തണമെന്നും അദ്ദേഹം ബസ് ഉടമകളോട് ആവശ്യപ്പെട്ടു. ബസുകളുടെ സമയക്രമം സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങളും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബസ് ഉടമകളെ ഉൾപ്പെടുത്തി ഒരു കോഓഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.
സ്വകാര്യ ബസുകളിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ ഉൾപ്പെടെ ജീവനക്കാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നത് ഉടമകൾ കർശനമായി ഒഴിവാക്കണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നടപ്പാതകളിലും നിരോധിത പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിങ് തടയാനായി കർശന പരിശോധനകൾ നടത്താനും വെള്ളാങ്കല്ലൂർ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിക്കാനും തീരുമാനമായി. റോഡ് സുരക്ഷ വിലയിരുത്താൻ രണ്ടു മാസത്തിലൊരിക്കൽ അവലോകന യോഗം ചേരാനും തീരുമാനമെടുത്തു.


