കുടിവെള്ളമില്ലാതെ 40 നാൾ; ദുരിതത്തിലായി എൽ.ബി.എസ് ഉന്നതി നിവാസികൾ
text_fieldsദാഹനീരിനായി കുടിവെള്ളമെത്തുമെന്ന പ്രതീക്ഷയിൽ ബക്കറ്റുകളുമായി നിൽക്കുന്ന കയ്പമംഗലം ഗ്രാമപഞ്ചായത്ത് എൽ.ബി.എസ് ഉന്നതി നിവാസികൾ
കയ്പമംഗലം: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ട് കയ്പമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ എൽ.ബി.എസ് ഉന്നതി നിവാസികൾ. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതിയുടെ ഭാഗമായി കാലഹരണപ്പെട്ട പ്രധാന പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി വിതരണം താൽക്കാലികമായി നിർത്തിയിരുന്നു. വിതരണം പുനഃസ്ഥാപിച്ചെങ്കിലും എൽ.ബി.എസ് ഉന്നതി പ്രദേശത്ത് ഇതുവരെ കുടിവെള്ളം ലഭിച്ചിട്ടില്ല.
40 ദിവസത്തിലേറെയായി വെള്ളം പൈപ്പിലൂടെ എത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇതോടെ വാർഡ് മെംബറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും ടാങ്കർ ലോറികളിൽ എത്തിച്ചുനൽകുന്ന കുടിവെള്ളത്തെയാണ് കുടുംബങ്ങൾ ആശ്രയിക്കുന്നത്. പ്രശ്നം പലതവണ വാട്ടർ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല.
ഇതിനിടെ പ്രദേശത്തെ റോഡിന്റെ ശോച്യാവസ്ഥയും കുടിവെള്ള വിതരണം കൂടുതൽ ദുരിതമാക്കുകയാണ്. മഴയെ തുടർന്ന് റോഡ് ചളിക്കുളമായതിനാൽ ടാങ്കറിൽനിന്ന് ശേഖരിക്കുന്ന വെള്ളം പാത്രങ്ങളിലാക്കി ചളി നിറഞ്ഞ വഴിയിലൂടെ ചുമന്നാണ് വീടുകളിലെത്തിക്കേണ്ടിവരുന്നത്. വയോധികരും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ പ്രയാസമാണ്. പുഴയോട് ചേർന്ന പ്രദേശമായതിനാൽ കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറമാണ്. ഈ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിൽ കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കണമെന്ന് എൽ.ബി.എസ് ഉന്നതി നിവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു.


