യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
text_fieldsഅജ്മൽ
കയ്പമംഗലം: കള്ളുഷാപ്പിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കയ്പമംഗലം ചളിങ്ങാട് വൈപ്പിൻകാട്ടിൽ അജ്മലാണ് (22) അറസ്റ്റിലായത്. വലപ്പാട് അരയംപറമ്പിൽ ദേവപ്രയാഗിനെയാണ് (19) വാളുകൊണ്ട് വെട്ടുകയും സ്കൂട്ടർ തകർക്കുകയും ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ എടത്തിരുത്തി കനാൽ കള്ള് ഷാപ്പിലായിരുന്നു സംഭവം. ദേവപ്രയാഗും അജ്മലും രോഹനും ഒരുമിച്ച് കള്ള് കുടിക്കാൻ ഷാപ്പിൽ എത്തിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം അസഭ്യം പറയുകയും ചെയ്തു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് അജ്മൽ വാളെടുത്ത് ദേവപ്രയാഗിന്റെ കൈക്കും കാലിനും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദേവപ്രയാഗിന്റെ സ്കൂട്ടറും വാളുകൊണ്ട് വെട്ടി നശിപ്പിച്ചു.
അജ്മൽ രണ്ട് വധശ്രമം ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്.എച്ച്.ഒ ബിജിത്ത്, എസ്.ഐ ജ്വോഷർ, എ.എസ്.ഐ രാജേഷ്, ജി.എസ്.സി.പി.ഒമാരായ സുനിൽകുമാർ, പ്രജിത്ത്, സിനോജ്, സി.പി.ഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


