അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ
text_fieldsപ്രവീൺ, രേഖ
കയ്പമംഗലം: എയ്ഡഡ് സ്കൂളിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ വലപ്പാട് സ്വദേശികളായ ദമ്പതികൾ പിടിയിൽ. വലപ്പാട് സ്വദേശികളായ വാഴൂർ വീട്ടിൽ പ്രവീൺ (56), ഭാര്യ രേഖ (45) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തിൽ ആര്യാ മോഹൻ (31) ആണ് തട്ടിപ്പിനിരയായത്. കയ്പമംഗലം കൂരിക്കുഴി കെ.എം.യു.പി സ്കൂളിലെ എൽ.പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികൾ പത്രപരസ്യം നൽകിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ 2023 നവംബർ ആറിന് അഭിമുഖം നടത്തുകയും ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ കൈക്കലാക്കുകയുമായിരുന്നു.
സ്കൂളിൽ യഥാർഥത്തിൽ ഒഴിവില്ലാതിരുന്നിട്ടും പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്ന് മാസം സ്കൂളിൽ ജോലി ചെയ്യിപ്പിച്ചു. പിന്നീട് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്നാണ് ആര്യ പൊലീസിൽ പരാതി നൽകിയത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐ ടി.വി. ഋഷി പ്രസാദ്, ജി.എസ്.ഐ മണികണ്ഠൻ, ജി.എ.എസ്.ഐ വിപിൻ, പ്രിയ, സി.പി.ഒ മാരായ ഡെൻസ് മോൻ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


