ദേശീയപാത അടിപ്പാത നിർമാണം; കുരുക്കിൽകുരുങ്ങി ജനം
text_fieldsദേശീയപാത പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക്
കൊടകര: പേരാമ്പ്ര പള്ളി ജങ്ഷനില്‍ അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷം. ചില സമയങ്ങളില്‍ മണിക്കൂറുകളോളം കാത്തുകിടന്നാണ് ഇതിലേ വാഹനങ്ങള്‍ കടന്നുപോകുന്നത് രാവിലേയും വൈകുന്നേരവുമാണ് പേരാമ്പ്ര ഭാഗത്ത് ഗതാഗതകുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്.
ഈ സമയത്ത് പേരാമ്പ്ര പമ്പ് പരിസരം മുതല്‍ കൊടകര മേൽപാലം വരെയുള്ള മൂന്നരകിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയുടെ ഫലമായാണ് ഇവിടെ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നതെന്ന് പേരാമ്പ്ര സ്വദേശി ജോജു ചെങ്ങിനിയാടന്‍ പറഞ്ഞു.
അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പേരാമ്പ്ര പെട്രോള്‍ പമ്പ് മുതല്‍ അപ്പോളോ ഫാക്ടറി വരെ സര്‍വിസ് റോഡിലൂടെ ഒറ്റവരിയായാണ് വാഹനഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുലോറികളടക്ക മുള്ള വാഹനങ്ങള്‍ വീതി കുറഞ്ഞ സര്‍വീസ് റോഡിലൂടെ കടന്നു പോകുമ്പോള്‍ ഇരു ചക്രവാഹനയാത്രക്കാരും കാല് നടക്കാരും ഏറെ ക്ലേശം അനുഭവിക്കുകയാണ്. ഇവിടെ സര്‍വിസ് റോഡരുകിലെ കാനക്കുമുകളില് സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്.
കാനക്കുമുകളിലെ തകര്‍ന്ന സ്ലാബ് പുനര്‍നിര്‍മിച്ചപ്പോള്‍ അതിനു സമീപം വെച്ചിരുന്ന കോൺക്രീറ്റ് ബാരിയറില്‍ തട്ടി ലോറിക്കടിയിലേക്ക് വീണ് ശനിയാഴ്ച രാവിലെ ബൈക്ക് യാത്രികന് മരിച്ചിരുന്നു. ദേശീയപാത അധികൃതരുടെ അശ്രദ്ധയും നിരുത്തരവാദപരമായ നിലപാടുമാണ് മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ശാസ്ത്രീയ രീതിയില്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്താല്‍ പേരാമ്പ്രയിലെ ഗതാഗത കുരുക്കും അപകടസാധ്യതയും ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ചാലക്കുടി ഭാഗത്തേക്കുള്ള ഭാരവാഹനങ്ങള്‍ വല്ലപ്പാടി കനകമല, മേച്ചിറ വഴി തിരിച്ചു വിട്ടാല്‍ പേരാമ്പ്രയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. ചാലക്കുടി ഭാഗത്തു നിന്ന് കൊടകരയിലേക്ക് വരുന്ന ഭാരവാഹനങ്ങളെ പോട്ട, ആളൂര്‍ വഴി കൊടകരയിലേക്ക് തിരിച്ചുവിട്ട് ഗതാഗതം ക്രമീകരിച്ചാല്‍ ചെറു വാഹനങ്ങള്‍ക്കും ബസുകള്‍ക്കും പേരാമ്പ്രയിലൂടെ സുഗമമായി കടന്നു പോകാന്‍ കഴിയും.
ഇത്തരത്തിലുള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരു മാസം മുമ്പ് അധികൃതര്‍ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പാക്കിയില്ല. കൂടുതല്‍ അപകട മരണങ്ങള് ഉണ്ടാകാതിരിക്കാന്‍ ശാസ്ത്രീയവും പ്രായോഗികവുമായ രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
ഉറപ്പുകൾ പാലിക്കാതെ ദേശീയപാത അതോറിറ്റി
ആമ്പല്ലൂർ: അടിപ്പാത നിർമാണം നടക്കുന്ന ആമ്പല്ലൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ചാലക്കുടി ഭാഗത്തേക്കുള്ള പാതയിലാണ് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ച രാവിലെ ആമ്പല്ലൂർ മുതൽ പാലിയേക്കര ടോൾ പ്ലാസ വരെ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി. പലപ്പോഴും ആമ്പല്ലൂർ ജങ്ഷൻ കടക്കാൻ മാത്രം അരമണിക്കൂറിലേറെ സമയം വേണ്ടിവന്നു.
വാഹനങ്ങൾ കുരുക്കിൽപ്പെട്ടതോടെ കൃത്യ സമയത്ത് ജോലിക്കെത്താൻ കഴിയാതെ ആളുകൾ വലഞ്ഞു. ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവിസുകൾ ഏറെ നേരം കാത്തുകിടന്നാണ് പോയത്.
ആമ്പല്ലൂരിലെ തിരക്കൊഴിവാക്കാൻ ദേശീയപാത അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിർമാണം പൂർത്തീകരിച്ച സർവിസ് റോഡിലൂടെ വാഹനങ്ങൾ വിടാതെ റോഡ് അടച്ചുകെട്ടിയിരിക്കുകയാണ്.
ഇത് തുറന്നുകൊടുത്താൽ ഒരു പരിധിവരെ തിരക്കൊഴിവാക്കാൻ കഴിയും. വരന്തരപ്പിള്ളി, കല്ലൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നത് ഇരുവശങ്ങളിലും തിരക്കേറാൻ കാരണമാകുന്നുണ്ട്.
ഇവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളെ നിർമാണം കഴിഞ്ഞ അടിപ്പാതയിലൂടെ നിയന്ത്രിച്ച് വിട്ടാൽ തിരക്ക് കുറയാനിടയുണ്ട്. കൂടാതെ ആമ്പല്ലൂർ സെൻററിലെ ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം താൽകാലികമായി മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.