അമ്മയുടെ അടിയന്തര ചടങ്ങിനോടനുബന്ധിച്ച് സാഹോദര്യ നോമ്പുതുറ ഒരുക്കി മക്കൾ
text_fieldsസാഹോദര്യ നോമ്പുതുറയിൽ ഇ.ടി. ടൈസൺ എം.എൽ.എ ഉൾപ്പെടെയുള്ളവർ
കൊടുങ്ങല്ലൂർ: അമ്മയുടെ അടിയന്തര ചടങ്ങിനോടനുബന്ധിച്ച് സാഹോദര്യ നോമ്പുതുറ ഒരുക്കി മക്കൾ. കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ നിന്നാണ് മാനവികതയുടെ സന്ദേശം പ്രസരിപ്പിക്കുന്ന ഹൃദ്യമായൊരു യഥാർഥ കേരള സ്റ്റോറി. എടവിലങ്ങ് കാര നടുമുറി പരേതനായ ചന്ദ്രന്റെ ഭാര്യ തങ്കയുടെ മരണാനന്തര ചടങ്ങിലാണ് മക്കളായ പ്രശാന്തും പ്രജീഷ് കുമാറും കുടുംബാംഗങ്ങളും ചേർന്ന് മഹിതമായൊരു പുതിയ കേരള സ്റ്റോറി തീർത്തത്.
മതദ്വേഷത്തിന്റെ സ്പർധ സൃഷ്ടിച്ച് മനുഷ്യരെ തമ്മിലകറ്റി മുതലെടുപ്പിന് ശ്രമിക്കുന്ന സാമൂഹ്യ അന്തരീക്ഷത്തിൽ ഇവർ ഒരുക്കിയ മാതൃക പരക്കെ ശ്ലാഘിക്കപ്പെട്ടു. മന്ത്രി കെ. രാജൻ ഉൾപ്പെടെ വിളിച്ച് അഭിനന്ദിച്ചു. ഏറെക്കാലം എടവിലങ്ങിലെ പാചകരംഗത്തെ ദമ്പതികളായിരുന്ന പരേതനായ ചന്ദ്രനും ഭാര്യ തങ്കയും ജീവിതത്തിൽ പുലർത്തിയിരുന്ന മനുഷ്യസ്നേഹം കൂടി ഉൾച്ചേർന്നതായിരുന്നു മക്കൾ ഒരുക്കിയ നോമ്പുതുറ.
തങ്കയുടെ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് വിട്ടുനൽകിയിരുന്നു. അടിയന്തര ദിവസം ഉച്ചയോടെ നടന്ന പതിവു ചടങ്ങുകൾക്ക് പുറമെയാണ് നോമ്പ്തുറ ഒരുക്കിയത്. കാതിയാളം ജുമാ മസ്ജിദ് ഇമാം സാബിക് മൗലവി, കാതിയാളം ഈസ്റ്റ് മസ്ജിദ് ഇമാം നാസർ ചിറാപ്പുറത്ത് ഉൾപ്പെടെ നിരവധി വിശ്വാസികളും ഇ.ടി. ടൈസൺ എം.എൽ.എ, ഗ്രാമ-േബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ നോമ്പ്തുറയിൽ പങ്കെടുത്തു.


