പീഡനക്കേസിൽ ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്
text_fieldsഅക്ഷയ്
കൊടുങ്ങല്ലൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവിസ് നടത്തുന്ന ചീനക്കാസ് ബസിലെ ഡ്രൈവറായ ചിയ്യാരം സൗത്ത് മുനയം മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) ആണ് അറസ്റ്റിലായത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോയിരുന്നത് ഇയാളുടെ ബസിലായിരുന്നു. ഇതിനിടയിൽ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കേസ്.
ഇതിനിടെ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ബസ് സ്റ്റാൻഡിൽ വച്ച് പ്രതിക്ക് മറ്റ് സ്ത്രീകളുമായി അടുപ്പമുള്ളത് ചോദ്യം ചെയ്ത വൈരാഗ്യത്താൽ അസഭ്യം പറയുകയും ആക്രമിച്ച് മാനഹാനി വരുത്തുകയും ചെയ്തു. രണ്ട് സംഭവത്തിലും പ്രതിക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. അക്ഷയ് കൊടുങ്ങല്ലൂർ, ചേർപ്പ്, നെടുപുഴ, ഫറോക്ക് പൊലീസ് സ്റ്റേഷനുകളായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതും യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതും ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐ കെ. സാലിം, ജി.എസ്.സി.പി.ഒമാരായ ധനേഷ്, ഷിജിൻനാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.