വിനോദയാത്രയിൽ വാഗ്ദാനങ്ങൾ പാലിച്ചില്ല; നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsപ്രതീകാത്മക ചിത്രം
കൊടുങ്ങല്ലൂർ: വിനോദയാത്രയിൽ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തുള്ള ‘ശ്രീ ദുർഗ’ യിലെ പ്രഫ. കെ. അജിതയുടെ മകൾ അപർണ, ചെറുമകൻ ഇഷാൻ ഡി. നായർ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളത്തുള്ള മലബാർ ടൂർസ് ആൻഡ് ട്രാവൽസ് ഉടമക്കെതിരെ വിധിയായത്.
ഹർജിക്കാർ എതിർ കക്ഷി സംഘടിപ്പിച്ച കശ്മീർ പാക്കേജിലാണ് പങ്കെടുത്തത്. വാഗ്ദാനം ചെയ്തത് പോലെ താമസ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പാടാക്കിയിരുന്നില്ല. ഹൗസ് ബോട്ടിലെ താമസം, ഗോണ്ടാള റൈഡ്, എന്നീ വാഗ്ദാനങ്ങളും പാലിക്കുകയുണ്ടായില്ല. യഥാസമയങ്ങളിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർ കക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയും അനുചിത ഇടപാടും ആണെന്നും കോടതി വിലയിരുത്തി.
തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. ബാബു, മെംബർമാരായ ശ്രീജ, എസ്.ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 45,000 രൂപയും ചെലവിലേക്ക് 4500 രൂപയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹരജിക്കാർക്കായി അഡ്വ. എ.ഡി. ബെന്നി ഹാജരായി.


