ലുക്കൗട്ട് നോട്ടീസുള്ള പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു
text_fieldsഅൻസൽ
കൊടുങ്ങല്ലൂർ: ലുക്കൗട്ട് സർക്കുലർ നിലവിലുണ്ടായിരുന്ന പ്രതിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടികൂടി. കോട്ടപ്പുറം കുരിയാപ്പിള്ളി വീട്ടിൽ അൻസൽ (32) ആണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ നടന്ന ആക്രമണക്കേസിലെ പ്രതിയായ ഇയാൾ വിദേശത്തേക്ക് കടന്നതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 2019 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. വ്യക്തിവൈരാഗ്യത്തെ തുടർന്ന് കൊടുങ്ങല്ലൂർ പടാകുളത്ത് വെച്ച് കാവിൽക്കടവ് സ്വദേശി അഭിജിത്തിനെയും സുഹൃത്തിനെയും അൻസൽ ഇടിക്കട്ട കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
കോടതിയിൽനിന്ന് ജാമ്യം നേടിയ ശേഷം പ്രതി ഒളിവിൽ പോയി വിദേശത്തേക്ക് കടക്കുകയായിരുന്നു. ദുബൈയിൽനിന്ന് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ അൻസലിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും വിവരം തൃശൂർ റൂറൽ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കൊടുങ്ങല്ലൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


