കതിന വെടികൾ മുഴങ്ങി; കൊടുങ്ങല്ലൂരിൽ മഹോത്സവത്തിന്റെ നാളുകൾ
text_fields1. കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിന് തുടക്കം കുറിച്ച് ശ്രീകുരുംബ കാവിൽ കതിന വെടികൽ മുഴങ്ങിയപ്പോൾ
2. കൊടുങ്ങല്ലൂർ വലിയ തമ്പുരാന് ദേവസ്വം അധികൃതർ കാഴ്ചകുല സമർപ്പിക്കുന്നു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി. ബുധനാഴ്ച സായംസന്ധ്യയിലെ മകര സംക്രാന്തി വേളയിൽ 1001 കതിന വെടികൾ മുഴങ്ങിയതോടെയാണ് മഹോത്സവത്തിന് തുടക്കമായത്.വ്യഴാഴ്ച ആനകളോട് കൂടിയ എഴുന്നെള്ളിപ്പോടെ ഒന്നാം താലപ്പൊലി ആഘോഷിക്കും.
ഒന്നാം താലപ്പൊലി പ്രമാണിച്ച് കൊടുങ്ങല്ലൂർ താലൂക്കിൽ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആബാലവൃദ്ധം വരുന്ന ജനക്കൂട്ടം കാവിലേക്ക് ഒഴുകിയെത്തും. ആചാരപൂർവ്വം താലപ്പൊലി മഹോത്സവം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ കച്ചവട സ്റ്റാളുകളിലും മറ്റും ആളുകൾ എത്തിതുടങ്ങിയിരുന്നു. നാലിനായിരുന്നു ഭക്തി കാവ്യാർച്ചന.
തുടർന്ന് ഭജൻസും ചിലമ്പാട്ടവും അരങ്ങേറി. ഒന്നാം താലപ്പൊലി നാളിലെ സവിശേഷ ഇനം ഒരു മണിയോടെ ആരംഭിക്കുന്ന ആനകളോട് കൂടിയ എഴുന്നെള്ളിപ്പാണ്. താലപ്പൊലിയുടെ ആരംഭം കുറിക്കുന്നതിന് മുന്നോടിയായി കൊടുങ്ങല്ലൂർ കോവിലകം വലിയ തമ്പുരാൻ കുഞ്ഞുണ്ണിരാജക്ക് ദേവസ്വം അധികൃതർ കാഴ്ച കുല സമർപ്പിച്ചു.


