എന്തിനീ വൈകിയ പരിശോധന ?
text_fieldsകൊടുങ്ങല്ലൂർ ചന്തപ്പുരയിൽ ഉയരപ്പാതയോട് ചേർന്ന്
നടക്കുന്ന മണ്ണ് പരിശോധന
കൊടുങ്ങല്ലൂർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഉയരപ്പാത നിർമിച്ച സ്ഥലങ്ങളിൽ കരാർ കമ്പനി മണ്ണ് പരിശോധന നടത്തുന്നത് സംശയമുയർത്തുന്നു. നിർമാണം തുടങ്ങുന്നതിന് മുമ്പ് സാധാരണ മണ്ണ് പരിശോധന നടത്താറുണ്ട്. എന്നാൽ, മേൽപാലത്തിനോട് അനുബന്ധമായ ഉയരപ്പാത ഏറെക്കുറെ പൂർത്തിയായ ശേഷം കരാർ കമ്പനി മണ്ണ് പരിശോധന നടത്തുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. കാലാവസ്ഥക്കനുസൃതമായി എർത്ത് റിടൈനിങ് വാളുകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാത നിർമിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന നിർദ്ദേശം മാനിക്കാതെയാണ് മണ്ണ് നിറച്ച് ഉയരപ്പാത നിർമിച്ചതെന്ന ആരോപണം നിലനിൽക്കെയാണ് മണ്ണ് പരിശോധന നടത്തുന്നത്.
തെക്കൻ ജില്ലകളിൽ നിർമിച്ച സമാന രീതിയിലുള്ള ഉയരപാതകളിൽ അപാകത കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് ദേശീയപാത 66ൽ നിർമിച്ച മേൽപാലങ്ങളോട് അനുബന്ധമായ ഉയരപ്പാതയുള്ളയിടങ്ങളിൽ മണ്ണ് പരിശോധന നടക്കുന്നതെന്ന് അറിയുന്നു. കൊടുങ്ങല്ലുർ മുതൽ വടക്കോട്ട് പുഴമണ്ണും ചെമ്മണ്ണും മറ്റും ഉപയോഗിച്ച് ഉയരപ്പാത നിർമിച്ചിടങ്ങളിലെല്ലാം പരിശോധനയുണ്ടാകും.
റീടൈനിങ് വാളിനായി ഉപയോഗിക്കുന്ന ഇൻറർലോക്കുള്ള സമചതുരത്തിലെ കട്ടകളുടെ ലോംക്കിങ് സംവിധാനം മണ്ണ് നിറക്കുമ്പോൾ വാൾ മൊത്തത്തിൽ പുറത്തേക്ക് തള്ളാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മണ്ണ് നിറച്ച ഉയരപ്പാതകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാത അല്ലെങ്കിൽ ഫ്ലൈ ഓവർ നിർമിക്കാമെന്ന നിർദേശം വകുപ്പ് മന്ത്രി തന്നെ മുന്നോട്ട് വെച്ചിരുന്നു. കരാർ കമ്പനിയായ ശിവാലയാണ് മണ്ണ് പരിശോധന നടത്തുന്നത്.


