ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകുന്നംകുളത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചപ്പോൾ
കുന്നംകുളം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളത്ത് പട്ടാമ്പി റോഡിൽ പാറയിൽ സെൻറ് ജോർജ് പള്ളിക്ക് മുന്നിലാണ് സംഭവം. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവുമാണ് രക്ഷപ്പെട്ടത്. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരുടെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മണികണ്ഠന്റെ ബി.എം.ഡബ്ല്യു സെഡാൻ കാർ പൂർണമായും കത്തിനശിച്ചു. അപകടം നടക്കുമ്പോൾ മണികണ്ഠനോടൊപ്പം ഭാര്യയും കുട്ടിയും ഉണ്ടായിരുന്നു. കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്ന് പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്.
ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം ഒതുക്കി നിർത്തി. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടർന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
തീ ആളിപ്പടർന്നതോടെ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


