കാറ്ററിങ്ങിന്റെ മറവിൽ എം.ഡി.എം.എ വിൽപന; യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: കാറ്ററിങ്ങിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ രണ്ട് പേരെ കൊടുങ്ങല്ലൂർ പൊലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുല്ല റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്ലീം (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി എറിയാട് അബ്ദുള്ള റോഡിന് സമീപത്ത് നിന്നാണ് സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയും ലഹരി വിൽപനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. കാറ്ററിങ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ഇവർ ലഹരിമരുന്ന് എത്തിക്കുന്നതായി പൊലീസ് പറഞ്ഞു.
തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി പ്രമോദ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ സലാം, ഡാൻസാഫ് എസ്.ഐമാരായ ജയകൃഷ്ണൻ, സതീശൻ, മൂസ, ഷൈൻ, എ.എസ്.ഐമാരായ ലിജു ഇയ്യാനി, ബിനു, റെജി, ജീവൻ, എസ്.സി.പി.ഒമാരായ ബിജു, സോണി, സി.പി.ഒ സുർജിത് സാഗർ എന്നിവരും കൊടുങ്ങല്ലൂർ സ്റ്റേഷൻ എസ്.ഐമാരായ വിവേക്, ഫാസിൽ റഹ്മാൻ, പ്രൊബേഷൻ എസ്.ഐ അറാഫത്ത്, എ.എസ്.ഐ രാജീവ്, സി.പി.ഒമാരായ ഷെരീഫ്, ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


