കോർപറേഷൻ കൗൺസിൽ യോഗം; മേയറും കൂട്ടരും ഇറങ്ങിപ്പോയി
text_fieldsതൃശൂർ: കോർപറേഷൻ കൗൺസിലിൽ ഇറങ്ങിപ്പോക്കും സമാന്തര കൗൺസിലും ആയി ബഹളമയം. കോർപഷേൻ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്, ആധുനിക മൾട്ടി പാർക്കിങ് സിസ്റ്റം തകരാറിലായതിനും ജീർണിച്ച കെട്ടിടം പൊളിഞ്ഞുവീണതിനും ശേഷം കൂടിയ കൗൺസിലാണ് ബഹളത്തിൽ കലാശിച്ചത്. കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരുടെ ബഹളം വകവെക്കാതെ മുൻകൂട്ടി നിശ്ചയിച്ച 80 അജണ്ടകൾ യാതൊരു ചർച്ചയും കൂടാതെ പാസാക്കി.
തിങ്കളാഴ്ച രാവിലെ 11ന് കൗൺസിൽ യോഗം ചേർന്നയുടനെ കോൺഗ്രസ് അംഗങ്ങൾ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ മേയർ എം.കെ. വർഗീസിന്റെ ചേംബറിലെത്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. അജണ്ട വലിച്ചുകീറി മുദ്രാവാക്യം മുഴക്കി. ഭരണകക്ഷി അംഗങ്ങൾ സ്റ്റീൽ ഗ്ലാസുകളും മൂടിയും കൂട്ടിയടിച്ച് പ്രതിപക്ഷ മുദ്രാവാക്യത്തിന് താളംപിടിച്ചു. ബി.ജെ.പി അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മേയർ കൗൺസിൽ ഹാൾ വിട്ട് പുറത്തേക്കുപോയി. പിന്നാലെ ഭരണപക്ഷ കൗൺസിലർമാരും സ്ഥലംവിട്ടു. തുടർന്ന് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ സമാന്തര കൗൺസിൽ കൂടി. ബി.ജെ.പി അംഗങ്ങൾ മേയറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. മഴക്കാലമായിട്ടും യാതൊരു മുന്നൊരുക്കവും നടത്താത്ത മേയർക്ക് ഭാരതത്തിലെ പ്രഥമ അലംഭാവ രത്ന പുരസ്കാരം സമ്മാനിക്കുമെന്ന് സമാന്തര കൗൺസിലിൽ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കോർപറേഷൻ പദ്ധതികളുടെ നടത്തിപ്പിലെ വേഗത കൂടിയതിനാകും പ്രതിപക്ഷം പുരസ്കാരം തരേണ്ടിവരിക എന്ന് മേയറും തിരിച്ചടിച്ചു. മേൽക്കൂര പൊളിഞ്ഞുവീണതിൽ വിശദ റിപ്പോർട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മേയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് കൗൺസിലിൽ വെക്കാനിരുന്നതാണ്.
എന്നാൽ, പ്രതിപക്ഷം ആഭാസകരമായ പ്രവൃത്തിയാണ് കൗൺസിൽ തടസപ്പെടുത്തിയതിലൂടെ കാണിച്ചത്. റിപ്പോർട്ട് എന്താണെന്ന് അറിയുമ്പോൾ പ്രതിഷേധം അവസാനിക്കുമെന്നും മേയർ പറഞ്ഞു. നിരവധി വാഹനങ്ങളുടെ ലേലവും വൈദ്യുതി വകുപ്പിലെയടക്കം നിരവധി പദ്ധതികളുടെയും അജണ്ടകളാണ് ബഹളത്തിനിടെ യാതൊരു ചർച്ചയും കൂടാതെ പാസാക്കിയത്.