ഒല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 24 പേർക്ക് പരിക്ക്
text_fieldsഒല്ലൂർ ഇ.എസ്.ഐക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
ഒല്ലൂർ: ഒല്ലൂർ ഇ.എസ്.ഐക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11ഓടെ തൃശൂരിൽനിന്ന് പാലപ്പിള്ളിയിലേക്ക് പോകുന്ന സുമഗലിസ് ബസും കല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന മാത ബസും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മാത ബസിന്റെ ഡ്രൈവറുടെ ഭാഗം ഭാഗികമായി തകർന്നു. സീറ്റിൽ കുടുങ്ങിയ ഡ്രൈവർ നിർമൽ ജോർജിനെ അര മണിക്കൂർ പ്രയത്നത്തിനെടുവിൽ കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. കാലിന് സാരമായ പരിക്കുള്ള നിർമൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രക്കാരായ പാലപ്പിള്ളി സ്വദേശി സന്ധ്യ മോൾ (26) ചൊവ്വൂർ സ്വദേശി തെരേസ (56), കല്ലൂർ സ്വദേശി ജോയ്‌സി (58) എന്നിവരും ചികിത്സയിലാണ്. മറ്റു യാത്രക്കാരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
സുമഗലിസ് ബസ് അമിത വേഗത്തിലായിരുന്നെന്നും മഴയുണ്ടായിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒല്ലൂർ പൊലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.


