പാവറട്ടി സെന്ററിൽ സീബ്രാ ലൈനില്ല; വിദ്യാർഥികളുടെ ജീവന് ഭീഷണി
text_fieldsസീബ്രാ വരയില്ലാത്ത പാവറട്ടി സെന്ററിലൂടെ വാഹനങ്ങളെ ഭയന്ന് റോഡ് മുറിച്ച് കടക്കുന്ന
വിദ്യാർഥികൾ
പാവറട്ടി: പാവറട്ടി സെന്ററിൽ സീബ്രാലൈനില്ലാത്തത് വിദ്യാർഥികളടക്കം നിരവധി കാൽ നടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. സമീപത്തെ 10 സ്കൂളുകളിലെ വിദ്യാർഥികളാണ് ദിവസവും ഏറെ ഗതാഗത തിരക്കുള്ള പാവറട്ടി സെന്ററിലൂടെ റോഡ് മുറിച്ചുകടക്കാൻ സീബ്രാ വരയില്ലാത്തതിനാൽ ഏറെ ക്ലേശിക്കുന്നത്. വാഹനങ്ങളുടെ ശ്രദ്ധക്കായി സ്കൂൾ സോൺ മുന്നറിയിപ്പ് ബോർഡുകളില്ലാത്തതും അപകട സാധ്യത കൂട്ടുന്നു.
വിദ്യാർഥികൾക്ക് റോഡ് മുറിച്ച് കടക്കുന്നതിന് നിർത്തിയിട്ട വാഹനങ്ങളെ സ്കൂൾ സോൺ ബോർഡുകളില്ലാത്തതിനാൽ ദൂര സ്ഥലങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ അമിതവേഗത്തിൽ മറികടക്കുന്നത് അപകടങ്ങളുണ്ടാക്കുന്നത് പതിവാണ്. പാവറട്ടി സെന്റ് ജോസഫ്സ്, സി.കെ.സി ഗേൾസ്, വെൻമേനാട് എം.എ.എസ്.എം, ചിറ്റാട്ടുകര സെന്റ് സബസ്റ്റ്യൻ ഉൾപ്പെടെ എൽ.പി മുതൽ കോളജ് ഉൾപ്പെടെ പന്ത്രണ്ട് സ്കൂളുകളാണ് ഇവിടെയുള്ളത്.
എല്ലായിടത്തുമായി ആറായിരത്തിലധികം വിദ്യാർഥികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്. കുട്ടികളെയും യാത്രക്കാരെയും സഹായിക്കാൻ സ്കൂൾ ആരംഭിക്കുന്ന സമയത്തും വിടുന്ന സമയത്തും പൊലീസും അധ്യാപകരും സന്നദ്ധപ്രവർത്തകരും ഉണ്ടായിരുന്നെങ്കിലും ഈ അധ്യായന വർഷം ഇവരാരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
പാവറട്ടി സെന്റ് ജോസഫ്സ് സ്കൂളിനു മുന്നിലെ റോഡിലും സീബ്ര വരയല്ലാത്തത് അപകടത്തിന് സാധ്യത വർധിപ്പിക്കുന്നു.