കെട്ടിടം പൊളിച്ചുനീക്കൽ; പിന്നിൽ അഴിമതിയെന്ന് ആക്ഷേപം
text_fields1)കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തകർന്നുവീണതിനെ തുടർന്ന് കോർപറേഷൻ പൊളിച്ചുനീക്കിയ കെട്ടിടം ജീർണിച്ചതാണെന്നുകാട്ടി എഞ്ചിനീയറിങ് കോളജ് കോപറേഷന് നൽകിയ റിപ്പോർട്ട്. 2) കെട്ടിടങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് കോപറേഷൻ സെക്രട്ടറി എഞ്ചിനീയറിങ് കോളജിന് നൽകിയ കത്തിന്റെ കോപ്പി
തൃശൂർ: സ്വകാര്യ വ്യക്തിയുടെ കെട്ടിടം കോർപറേഷൻ ചെലവിൽ പൊളിച്ചുനീക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. കോർപറേഷനിലെ ഉന്നതരും കെട്ടിട ഉടമയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പിന്നിലെന്നാണ് കൗൺസിലർമാരുടെ ആക്ഷേപം.
വാടകക്കാരെ ഒഴിപ്പിക്കാൻ കെട്ടിട ഉടമയുടെ ആവശ്യപ്രകാരം കോർപറേഷൻ കെട്ടിടം പൊളിച്ചു നൽകുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ വലിയ സാമ്പത്തിക അഴിമതിയും നടന്നതായി സൂചനയുണ്ട്. 2024 ആഗസ്ത് 16ന് തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജ് സിവിൽ വിഭാഗത്തിലെ സ്ട്രക്ടച്ചറൽ എഞ്ചിനീയറിംഗ് വിദഗ്ധർ ജീർണാവസ്ഥയിലുള്ളതാണെന്നും പ്രവർത്തനാനുമതി നൽകാനാവില്ലെന്നും രേഖാമൂലം കോർപറേഷനെ അറിയിച്ച കൃത്യം 10 മാസം സുഗമമായി പ്രവർത്തിച്ചതിനുശേഷം ഉടമയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം കോർപറേഷൻ പൊളിച്ച് നൽകിയത്.
വിദഗ്ധ പരിശോധനയിൽ അപകട മുന്നറിയിപ്പ് നൽകിയിട്ടും കോർപറേഷൻ ഒരു വർഷത്തോളം ഒരു നടപടിയും കൈക്കൊണ്ടില്ല. ഇത്തരത്തിൽ 271 കെട്ടിടങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴാൻ പാകത്തിലുള്ളത്. ഇവ പൊളിച്ചുനീക്കുമെന്ന് മേയർ എം.കെ വർഗീസ് കൗൺസിൽ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാക്കിയിരുന്നില്ല.
അതിനിടെയാണ് കഴിഞ്ഞയാഴ്ച സ്വരാജ് റൗണ്ടിലെ സ്വകാര്യ കെട്ടിടം കോർപറേഷൻ ചെലവിൽ പൊളിച്ചുനീക്കിയത്. ഇതിനെ ചുറ്റിപ്പറ്റിയാണ് വിവാദം. അതേസമയം, ഗവ. എഞ്ചിനീയറിങ് കോളജിലെ വിദഗ്ധർ സ്ട്രക്ചറൽ സ്റ്റെബിലിറ്റി (ബലക്ഷമത) സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടമാണ് തകർന്നുവീണത് എന്ന നിലക്കു മാധ്യമങ്ങളിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് എഞ്ചിനീയറിങ് കോളജ് പൂർവ വിദ്യാർഥികൾ അറിയിച്ചു.
ഇതു സംബന്ധിച്ച വസ്താന്വേഷണ റിപ്പോർട്ടും സീനിയർ എഞ്ചീനിയർമാർ പുറത്തുവിട്ടു. കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന ഗുരുതരമായ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.
നഗരത്തിലെ മിക്ക ജീർണിച്ച കെട്ടിടങ്ങൾക്കും ഗവ. എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം വലിയ തുക ഫീസ് ഈടാക്കി സർട്ടിഫിക്കറ്റ് നൽകിയെന്നും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചതിൽ അഴിമതി ഉണ്ടെന്നുമായിരുന്നു വാർത്ത. എന്നാൽ, എഞ്ചിനീയറിങ് കോളജ് പൂർവ വിദ്യാർഥികൾ ഇത് നിഷേധിച്ചു. കോർപറേഷൻ പരിധിയിലെ ഒരു കെട്ടിടത്തിനും അനധികൃതമായി ബലക്ഷമത സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും ഗവ. എഞ്ചിനീയറിങ് കോളജ് അലുംനി ആർ. കെ രവീന്ദ്രനാഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആരോപണങ്ങൾ തെറ്റ്; കെട്ടിടം പൊളിച്ച ചെലവ് ഉടമയിൽനിന്ന് ഈടാക്കും -കോർപറേഷൻ സെക്രട്ടറി
തൃശൂർ: കോർപറേഷൻ ചെലവിൽ സ്വകാര്യ വ്യക്തികളുടെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുകൊടുക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോർപറേഷൻ സെക്രട്ടറി വി.പി ഷിബു ‘മാധ്യമ’ത്തോട് പറഞ്ഞു. കെട്ടിടം ജീർണിച്ചതാണെന്നും ഏത് നിമിഷവും നിലംപൊത്താമെന്നും സ്ട്രക്ചറൽ എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സ്വരാജ് റൗണ്ടിലെ കെട്ടിട ഉടമക്ക് പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയത്.
ഉടമ അത് പാലിക്കാത്തതിനെ തുടർന്ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കലക്ടറുടെ അനുമതിയോടെയാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. അതിന് ചെലവായ മുഴുവൻ തുകയും കെട്ടിട ഉടമയിൽനിന്നും ഈടാക്കും. മറിച്ചുള്ള വാദങ്ങൾ തെറ്റാണ്. കോർപറേഷൻ ചെലവിൽ ഒരിക്കലും സ്വകാര്യ കെട്ടിടങ്ങൾ പൊളിച്ചുകൊടുക്കാനാവില്ല. ഉടമകൾ തന്നെ പൊളിക്കുന്നതാണ് സാമ്പത്തികമായി അവർക്ക് നല്ലത്. കോർപറേഷൻ ഏറ്റവും മികച്ച രീതിയിൽ പൊളിച്ചുനീക്കുമ്പോൾ ചെലവ് അത്രയും ഉയരും. ഉടമ അത് നൽകേണ്ടി വരുമെന്നും സെക്രട്ടറി പറഞ്ഞു.
ബലക്ഷമത സർട്ടിഫിക്കറ്റ്: വസ്തുതാന്വേഷണ റിപ്പോർട്ട് പറയുന്നത്
തൃശൂർ: നഗരത്തിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതു സംബന്ധിച്ച വിവാദങ്ങളിൽ ഗവ. എഞ്ചിനീയറിങ് കോളജ് അലുംനിയിലെ മുതിർന്ന എഞ്ചിനീയർമാർ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തിറക്കി.
റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ;
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളജ് സിവിൽ വിഭാഗത്തിലെ സ്ട്രക്ടച്ചറൽ എഞ്ചിനീയറിംഗ് വിദഗ്ധർ റൗണ്ട് സൗത്തിലെ കെട്ടിടത്തിന് ബലക്ഷമത സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
സ്ട്രക്ടച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദനനാന്തര ബിരുദമുള്ളയാളും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേരള ഹൈകോടതിയും രൂപവത്കരിച്ച നിരവധി വിദഗ്ധ സമിതികളിൽ അംഗവുമായ അധ്യാപകനാണ് സുരക്ഷ പരിശോധന നടത്തി സർട്ടിഫിക്കറ്റുകൾ നൽകിയത്.
കേരള ഹൈകോടതി ഉത്തരവ് പ്രകാരം തൃശൂർ കോർ്പറേഷൻ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ഗവ. എഞ്ചിനീയറിംഗ് കോളജ് ഈ സുരക്ഷ പരിശോധന ഏറ്റെടുത്തത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും കഴിഞ്ഞ വർഷം ആഗസ്ത് 15ന് ഗ്ലാസ് പാളികൾ തകർന്ന് വീണതിനെ തുടർന്ന് കെട്ടിടം അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോർപ്പറേഷൻ കത്ത് മൂലം ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം സ്ട്രക്ചറൽ എഞ്ചിനീയർ കെട്ടിടം സന്ദർശിക്കുകകയും പിറ്റേന്ന് കെട്ടിടം സുരക്ഷിതമല്ലെന്ന് കാര്യ, കാരണ സഹിതം വിശദീകരിച്ച് കോർപ്പറേഷന് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുള്ളതാണ്.
ഹൈകോടതിഉത്തരവിന്റെ അടിസ്ഥാനത്തിൽ, തൃശൂർ കോർപ്പറേഷൻ 27-9-2024ൽ കത്തിലൂടെ ആവശ്യപ്പെട്ട പ്രകാരം സ്ഥല പരിശോധനക്ക് 28-9-2024ന് എത്തിയ അഡ്വക്കറ്റ് കമ്മീഷൻ മുമ്പാകെയും ഈ എഞ്ചിനീയർ നേരിട്ടെത്തി കെട്ടിടം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സുരക്ഷ സർട്ടിഫിക്കറ്റ് എന്ന പേരിൽ മാധ്യമങ്ങളിൽ വന്നത് തൊട്ടടുത്ത കെട്ടിടത്തിന്റെ സർട്ടിഫിക്കറ്റ് ആണ്.