മാള ജൂത സിനഗോഗ്; നവീകരണ പ്രതീക്ഷ മുസ്രിസ് പൈതൃക പദ്ധതിയിൽ
text_fieldsമാള: തകർന്നുവീണത് ജൂതസമൂഹത്തിന്റെ ആരാധനകേന്ദ്രമായ സിനഗോഗ് ചരിത്രമ്യൂസിയമായി സംരക്ഷിക്കുമെന്ന സ്വപ്നം. സർക്കാർ 75 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പുനരുദ്ധാരണം ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായിരുന്നു. പഴക്കം ചെന്ന കെട്ടിടം വീണ്ടും പഴകി ദ്രവിക്കാൻ ഇതു കാരണമായി. 1955ലാണ് മാളയിൽ താമസിച്ചിരുന്ന 300ഓളം ജൂത കുടുംബങ്ങൾ ഇസ്രായേലിലേക്ക് പോയത്.
ഇവർ 1955 ജനുവരി നാലിന് രജിസ്റ്റർ ചെയ്ത കരാർ പ്രകാരം സിനഗോഗും സെമിത്തേരിയും സംരക്ഷണത്തിനായി മാള പഞ്ചായത്തിനെ ഏൽപിച്ചതായി പറയപ്പെടുന്നു. തുടർന്ന് സിനഗോഗ്, ശ്മശാനം എന്നിവ മാള പഞ്ചായത്താണ് സംരക്ഷിച്ചുവരുന്നത്. 1965ൽ സിനഗോഗ് പ്രൈമറി വിദ്യാലയമായി മാറ്റി. പിന്നീട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളായി ഉപയോഗപ്പെടുത്തി. പൈതൃക ചരിത്രകേന്ദ്രമായി സംരക്ഷിക്കപെടണമെന്ന പൊതുപ്രവർത്തകരുടെ ആവശ്യത്തെ തുടർന്ന് പിൽക്കാലത്ത് അടച്ചിടുകയും ചെയ്തു.
വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെയുള്ള നിരവധി സഞ്ചാരികൾ ഇവിടെ സന്ദർശനം നടത്താറുണ്ട്. എന്നാൽ, സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും മാളയിൽ ഒരുക്കിയില്ല. വിദേശികൾ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് അടുത്ത പ്രദേശമായ മാളയിൽ എത്തിയ ശേഷം പറവൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് താമസത്തിന് തെരഞ്ഞെടുക്കുന്നത്.
മട്ടാഞ്ചേരി, പറവൂർ സിനഗോഗ് മോഡൽ സംരക്ഷണമാണ് മാളയിലും പ്രതീക്ഷിച്ചിരുന്നത്. മുസ്രിസ് പദ്ധതികളുടെ ഭാഗമായി നവീകരണം നിലച്ചിരിക്കുകയാണ്. സമീപത്തെ മാളക്കടവിന്റെ പുനരുദ്ധാരണം, ബോട്ട് ജെട്ടി നിർമാണം, ജലപാതയുടെ പുനരുജ്ജീവനം എന്നിവയും നടപ്പായിട്ടില്ല. പരിസരത്തെ ശോച്യാവസ്ഥയിലായ റോഡിന്റെ നവീകരണവും നിർമ്മാണവും എങ്ങുമെത്തിയിട്ടില്ല.
സംരക്ഷണം നടത്താതെ ജൂത പൈതൃക സംരക്ഷണത്തിന്റെ പേരിൽ ടൗണിലെ കച്ചവടസ്ഥാപനങ്ങൾ കുടിയൊഴിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് മുസ്രിസ് പൈത്യക പദ്ധതിയിൽ നവീകരണം പ്രതീക്ഷിച്ച് കാത്തിരിപ്പ് തുടരുകയാണ്.