മത്സ്യ ലഭ്യതയിൽ വൻകുറവ്: മീനില്ലാതെ കടൽ; വറുതിയിൽ നാട്ടിക കടപ്പുറം
text_fieldsതൃപ്രയാർ: കടലിൽ മീൻ കുറവുമൂലം നാട്ടികയിൽ മാസങ്ങളായി പണിയില്ലാതെ മത്സ്യത്തൊഴിലാളികൾ. കടലിൽ മത്സ്യ കുറവുമൂലം ചെറുവഞ്ചികളും വള്ളങ്ങളും ഇറക്കാൻ കഴിയാതെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ദുരിതതത്തിലാണ്. നാട്ടികയിലും പരിസര പ്രദേശങ്ങളിലുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമാണ് മത്സ്യക്ഷാമം മൂലം പണിയില്ലാതെ വലയുന്നത്.
ഏതാനും ചെറുവള്ളങ്ങൾ മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്. പോകുന്നവർക്ക് കിട്ടുന്നത് വളരെ കുറഞ്ഞ മത്സ്യങ്ങളാണ്. ചില ദിവസങ്ങളിൽ ഒന്നും കിട്ടുകയുമില്ല. കുറച്ചു മത്സ്യം കിട്ടിയാലും ചെലവ് കാശിന് പോലും തികയുകയുമില്ല. പല വള്ളങ്ങളും ചെറുവള്ളങ്ങളും വഞ്ചികളും കരയിൽ കയറ്റിവെച്ചിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം കടലിലെ ചൂട് വലിയതോതിൽ ഉയർന്നിരിക്കുകയാണ്. ഇതുമൂലം മത്സ്യങ്ങൾ ഉൾവലിഞ്ഞതാണ് അനുദിനം മത്സ്യം കുറയാൻ കാരണമായതെന്നും ഉൾക്കടലിൽനിന്ന് കരകയറിയുള്ള ബോട്ടുകളുടെ മീൻ പിടുത്തവും മത്സ്യം കുറഞ്ഞതായും തൊഴിലാളികൾ പറയുന്നു. മുമ്പ് മത്തിയും അയലയും സുലഭമായി ലഭിച്ചിരുന്നു. ഇപ്പോഴാകട്ടെ വല്ലപ്പോഴും കിട്ടിയാലായി അതും കുറഞ്ഞ അളവിൽ. മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ അടിയന്തരമായി ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.