അപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsദീപു, ആദിത്യൻ
വാടാനപ്പള്ളി: വാഹനാപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. കുന്ദംകുളം, ചൊവ്വന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരെയാണ് ചേറ്റുവയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹികവിരുദ്ധ പ്രവർത്തനം തടയാനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം നടക്കുന്ന രാത്രികാല പെട്രോളിങ്ങിനിടയിൽ വാടാനപ്പള്ളി പൊലീസ് ചേറ്റുവ ഭാഗത്ത് വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരെയും പിടികൂടിയത്.
ശനിയാഴ്ച പുലർച്ച വാഹന പരിശോധന നടത്തുന്നതിനിടെ ഹെഡ് ലൈറ്റ് ഇടാതെ ഓടിച്ചുവരുന്നതായി കാണപ്പെട്ടതോടെ പൊലീസ് ബൈക്ക് തടയുകയായിരുന്നു.
ഇരുവരേയും ചോദ്യം ചെയ്തതിൽ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതിനാൽ ബൈക്കിന്റെ രജിസ്ട്രേഷൻ പരിശോധിച്ച് ഉടമസ്ഥന്റെ ഫോൺ ശേഖരിച്ച് അന്വേഷിച്ചതിലാണ് കഴിഞ്ഞാഴ്ച വാഹനാപകടത്തിൽപെട്ട് ചൊവ്വന്നൂർ ഒരുവീടിന്റെ പോർച്ചിൽ കയറ്റിവെച്ചിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ച് കൊണ്ടുവരുന്നതെന്ന് മനസ്സിലാക്കി ഇവരെ അറസ്റ്റ് ചെയ്തത്.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ, രഘുനാഥൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനോദ്, സിവിൽ പൊലീസ് ഓഫിസർ രാഗേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.