പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് ഉയർന്നില്ല
text_fieldsപെരിങ്ങൽക്കുത്ത് ജലസംഭരണി
അതിരപ്പിള്ളി: ഇത്തവണ വേനൽമഴ അധികമായി ലഭിച്ചെങ്കിലും പെരിങ്ങൽക്കുത്തിലെ ജലനിരപ്പ് പ്രതീക്ഷിച്ച പോലെ ഉയർന്നില്ല. പെരിങ്ങലിൽ 35 ശതമാനത്തോളമേ വെള്ളമുള്ളൂ. മുകളിലെ ഷോളയാർ ഡാമിലെ ജലസംഭരണിയുടെ നിലയും ഭേദപ്പെട്ടതല്ല. ഇവിടെ 30 ശതമാനത്തോളമേ വെള്ളമുള്ളൂ.
മറ്റെവിടെ നിന്നും ജലലഭ്യത ഇല്ലാത്തതിനാൽ കരുതലോടെ ഉപയോഗിക്കേണ്ട സാഹചര്യമാണ്. കാലവർഷം ശക്തമാകുന്നതുവരെ വൈദ്യുതോൽപാദനവും ചാലക്കുടിപ്പുഴയുടെ നദീതടത്തിലെ ജലവിതരണവും ഈ വെള്ളം കൊണ്ട് വേണം നിറവേറ്റാൻ. സംസ്ഥാനത്ത് 30 ശതമാനത്തിലേറെ അധിക വേനൽമഴ ലഭിച്ചുവെന്നാണ് കണക്കുകൾ.
സാധാരണ ഗതിയിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ പെരിങ്ങൽക്കുത്ത് വറ്റിവരണ്ടുപോകുന്ന അവസ്ഥയിലാവാറുണ്ട്. എന്നാൽ, ഇത്തവണ അങ്ങനെയല്ലെന്നതാണ് ഏക ആശ്വാസം. മുകൾത്തട്ടിലുള്ള ഷോളയാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറിയ ഡാമാണ്. ചേറും ചളിയും അടിഞ്ഞുകൂടി കമീഷൻ ചെയ്ത കാലത്തെക്കാൾ സംഭരണശേഷി നന്നായി കുറഞ്ഞിട്ടുണ്ട്.
424 മീറ്ററാണ് പരമാവധി ജലനിരപ്പ്. മഴക്കാലത്ത് ഇത് പലവട്ടം തുറന്നു വിടേണ്ടി വരാറുണ്ട്. മഴക്കാലത്ത് തമിഴ്നാട്ടിലെ പറമ്പിക്കുളം തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകൾ തുറന്നാൽ ഇവിടേക്ക് വെള്ളമെത്തും. എന്നാൽ വേനലിൽ പെരിങ്ങൽ വറ്റിവരണ്ടാൽ തമിഴ്നാട്ടിലെ മേൽപ്പറഞ്ഞ ഡാമുകളിൽനിന്ന് വെള്ളം തുറന്നു നൽകാൻ യാതൊരു കരാറുമില്ല. തമിഴ്നാട്ടിലെ ഡാമുകളിലെ ജലനിരപ്പ് ഇത്തവണ മോശമല്ല.
ഷോളയാർ ഡാമിൽ നിന്ന് വൈദ്യുതോൽപാദനത്തിന്റെ ഭാഗമായി വരുന്ന ജലമാണ് വേനലിൽ പെരിങ്ങൽ ഡാമിലേക്ക് എത്തിച്ചേരുക. വൈദ്യുതോൽപാദനം കാര്യമായി പെരിങ്ങലിലും നടക്കുന്നുണ്ട്. ഇതുവഴി പുറത്തു വിടുന്ന വെള്ളമാണ് ചാലക്കുടിപ്പുഴയിൽ വേനൽക്കാലത്ത് ഏക ആശ്വാസം.
തുമ്പൂർമുഴി വലതുകര, ഇടതുകര കനാലിലൂടെ എത്തുന്ന വെള്ളമാണ് 10 ൽ പരം പഞ്ചായത്തുകളിലെ വരൾച്ചക്ക് പരിഹാരം. എന്നാൽ വേനൽമഴ പെയ്തതിനാൽ ഇതുവരെ ഈ മേഖലയിൽ കാര്യമായ വരൾച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.