മഞ്ഞപ്പിത്തം വ്യാപിക്കുന്നു; വേണം ജാഗ്രത
text_fieldsതൃശൂർ: ജില്ലയിൽ പലയിടത്തും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി.പി. ശ്രീദേവി അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങളാണ് കൂടുതൽ കണ്ടുവരുന്നത്. ഹെപ്പറ്റൈറ്റിസ് രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 15 മുതൽ 60 ദിവസം വരെയെടുക്കും.
ശരീര വേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. രോഗപ്രതിരോധ പ്രവർത്തനം തുടക്കത്തിൽതന്നെ ആരംഭിക്കുന്നതിലൂടെ രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനാവും. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും പിക്നിക് പോകുമ്പോഴും ഭക്ഷ്യപാനീയ ശുചിത്വത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വയറിളക്ക രോഗങ്ങൾ കണ്ടെത്തിയാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം.
പ്രതിരോധ നടപടികൾ
- ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
- കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക.
- മലമൂത്ര വിസർജനം കക്കൂസിൽ മാത്രം ചെയ്യുക, തുറസ്സായ സ്ഥലത്ത് ചെയ്യാതിരിക്കുക.
- കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക.
- വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക.
- കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം.
ആഹാര ശുചിത്വം
- ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കുക
- പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക
- പഴവർഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- കിണറിന് ചുറ്റുമതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക
- കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക