10 ലക്ഷം സർവിസുകൾ, അപകടസാധ്യത 1.04 ശതമാനം; ആത്മവിശ്വാസം തെറ്റിച്ച് അഹ്മദാബാദ് അപകടം
text_fieldsതിരുവനന്തപുരം: ഇന്ത്യയുൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ ഓരോ 10 ലക്ഷം സർവിസിലും അപകടസാധ്യത 1.04 ശതമാനമെന്ന ആത്മവിശ്വാസത്തെ അപ്രസക്തമാക്കും വിധം തീവ്രമാണ് അഹ്മദാബാദ് വിമാനദുരന്തം. 1996 നവംബർ 12ന് 349 പേർ കൊല്ലപ്പെട്ട ചർഖി ദാദ്രി വിമാന കൂട്ടിയിടിക്കുശേഷം രാജ്യം നേരിടുന്ന രണ്ടാമത്തെ വലിയ ദുരന്തമാണ് അഹ്മദാബാദിലേത്.
സൗദി എയർലൈൻസിന്റെ ബോയിങ് 747-100 ബി വിമാനവും കസാഖ്സ്താന്റെ ഇല്യൂഷിന് ഐ.എല്‍-76 ഉം തമ്മിൽ ഹരിയാനയിലെ ചർഖിദാദ്രി എന്ന കർഷകഗ്രാമത്തിലാണ് അന്ന് കൂട്ടിയിടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലുതാണെങ്കിൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തമായാണ് ഇത് പരിഗണിക്കുന്നത്.
13 മലയാളികളാണ് ഈ ദുരന്തത്തിൽ പൊലിഞ്ഞത്. 2024ലെ ആകെ 4.06 കോടി വിമാന സർവിസുകളിൽ യാത്രക്കാരുടെ മരണകാരണമായത് ഏഴ് അപകടങ്ങൾ മാത്രമെന്നാണ് ഇന്റർനാഷനൽ എയർ ട്രാഫിക് അസോസിയേഷന്റെ (അയാട്ട) വിലയിരുത്തൽ. അപകടങ്ങളുടെ കാര്യത്തിലെ ഈ വിദൂരസാധ്യത വിലയിരുത്തലുകൾക്കിടയിലാണ് രാജ്യത്തെ ഞെട്ടിച്ച അഹ്മദാബാദ് ദുരന്തം.
37 വര്‍ഷങ്ങള്‍ക്കുമുമ്പ് 1988 ഒക്ടോബര്‍ 19 നാണ് അഹ്മദാബാദ് മറ്റൊരു വ്യോമയാന ദുരന്തത്തെ നേരിട്ടത്. അന്ന് മുംബൈയില്‍ നിന്ന് അഹ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ, അപകടത്തിൽപെട്ടത്. 130 പേരാണ് അന്ന് മരിച്ചത്. വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്തകാരണമായി വിലയിരുത്തപ്പെട്ടത്. മനുഷ്യപിഴവ്, സാങ്കേതിക തകരാറുകൾ, കാലാവസ്ഥ സാഹചര്യങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ വിമാനാപകടത്തിന് കാരണമാകാം. പൈലറ്റുമാർ, എയർ ട്രാഫിക് കൺട്രോളർമാർ അല്ലെങ്കിൽ ഗ്രൗണ്ട് ക്രൂ എന്നിവർ വരുത്തുന്ന വീഴ്ചകളാണ് മനുഷ്യപിഴവുകളിൽ ഉൾപ്പെടുന്നത്. വിമാനാപകടങ്ങളുടെ മറ്റൊരു സാധാരണ കാരണം സാങ്കേതിക തകരാറാണ്. എൻജിൻ തകരാർ, ഫ്ലൈറ്റ് കൺട്രോളുകളുടെ പരാജയം എന്നീ കാരണങ്ങളാണ് സാങ്കേതികപ്പിഴവിൽ ഉൾപ്പെടുന്നത്.
ഇന്ധനത്തിന്റെ അഭാവം, എൻജിന്റെ തന്നെ തകരാർ, പക്ഷി ഇടിക്കൽ തുടങ്ങിയ വിവിധ ഘടകങ്ങൾ എൻജിൻ തകരാറിന് കാരണമാകാം. ഇടിമിന്നൽ, ചുഴലിക്കാറ്റ്, തുടങ്ങിയ കഠിനമായ കാലാവസ്ഥ സാഹചര്യങ്ങളും വിമാനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കും. ശക്തമായ കാറ്റിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ഡിസംബർ ഒന്നിന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ, വിമാനം ആടിയുലഞ്ഞത് വലിയ ഭീതിക്കിടയാക്കിയിരുന്നു. കാബിനിലോ എൻജിനിലോ ഉണ്ടാകുന്ന തീപിടിത്തം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലേക്ക് നയിച്ചേക്കാം.
വിമാനങ്ങളുടെ പ്രായവും മറ്റൊരു പ്രശ്നമാണ്. രാജ്യാന്തര വ്യോമയാന മേഖലയിൽ വിമാനങ്ങളുടെ ക്ഷാമം രൂക്ഷമാണ്. പുതിയ വിമാനങ്ങളില്ലാത്തതിനാൽ നിലവിലുള്ള വിമാനങ്ങളുടെ ശരാശരി പ്രായം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
നേരത്തെ 13 വർഷമായിരുന്നത് ഇപ്പോൾ 15 വർഷമായി ഉയർത്തിയതും ഈ സാഹചര്യത്തിലാണ്.