ബൈക്കിലെത്തി ട്യൂഷന്‍ ടീച്ചറുടെ മാലപൊട്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍
text_fieldsപിടിയിലായവർ
വലിയതുറ: ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ ടീച്ചറുടെ സ്വര്‍ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്ന കേസിലെ മൂന്ന് പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സീതത്തോട് ഇളവുങ്കല്‍ വീട്ടില്‍ നന്ദു (19), കോന്നി ചിറ്റാര്‍ പടിഞ്ഞാറേ തെരുവ് വീട്ടില്‍ അദ്വൈത് (19), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 18ന് രാത്രി വളളക്കടവ് ഗാന്ധി നഗറില്‍ ട്യൂഷന്‍ പഠിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയ്യാമൂല സ്വദേശി കുമാരി ഷീലയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ച് കടന്നത്. അഞ്ച് ഗ്രാം തൂക്കം വരുന്ന മാല ചാലയിലെ ഒരു സ്വര്‍ണക്കടയില്‍ വില്‍ക്കുകയും ഇതിനായി പ്രതികളിലൊരാളുടെ തിരിച്ചറിയില്‍ രേഖയും കടയില്‍ കൊടുക്കുകയുണ്ടായി.
ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകള്‍ വാങ്ങുകയും ചെയ്തു. കൃത്യത്തിന് ശേഷം പ്രതികള്‍ തൃപ്പുണിത്തുറയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ടീച്ചര്‍ വാഹനത്തിന്റെ നമ്പര്‍ മനസിലാക്കിയിരുന്നതും സ്വര്‍ണകടയില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയതും പൊലീസിന് പ്രതികളെ വളരെ വേഗത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചു. പൊലീസ് സ്വര്‍ണക്കടയില്‍ എത്തി മാല കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.


