അമീബിക് മസ്തിഷ്ക ജ്വരം: കടയ്ക്കാവൂരിൽ നിർമാണത്തൊഴിലാളി ചികിത്സയിൽ
text_fieldsമലിനമായ അത്തിയിറക്കോണം ചിറ
ആറ്റിങ്ങൽ: വീട് നിർമാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ച നിർമാണത്തൊഴിലാളിക്ക് അമീബിക് മസ്തിഷ്ക ജ്വരം. കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ സ്വദേശിയാണ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
രണ്ടാഴ്ച മുമ്പ് കീഴാറ്റിങ്ങൽ ഭാഗത്ത് വീട് പണി നടത്തുന്നതിനിടയിൽ സമീപത്തുള്ള അത്തിയിറക്കോണം ചിറയിൽ ഇറങ്ങി വെള്ളം ശേഖരിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞ് ഇദ്ദേഹത്തിന് പനി പിടിക്കുകയും മരുന്നുകഴിച്ച് ഭേദമാവുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ശക്തമായ പനിയുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രദേശത്തെ കുളങ്ങളും തോടുകളും പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് അത്തിയിറക്കോണം ചിറയിൽനിന്ന് പായൽ വാരിയ രണ്ടുപേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.