മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം
text_fieldsഅഞ്ചുതെങ്ങ് വേലിമുക്കിൽ ജെസ്സി-ജോർജ് ദമ്പതികളുടെ വീട് മഴയിൽ തകർന്ന നിലയിൽ
ആറ്റിങ്ങൽ: മഴയും കാറ്റും വ്യാപകമായതോടെ കടുത്ത നാശനഷ്ടങ്ങൾ. കല്ലമ്പലം മേഖലയിൽ നിരവധി വീടുകൾ തകർന്നു. തീരത്ത് കടൽക്ഷോഭം. ശക്തമായ മഴയിലും കാറ്റിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണ് മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുത വിതരണം തടസ്സപ്പെട്ടു.
ഒരു ഭാഗത്ത് വൈദ്യുത വിതരണം പുനസ്ഥാപിച്ചു വരുമ്പോൾ മറുഭാഗത്ത് അവതാളത്തിലാകുന്ന അവസ്ഥയിലാണ്. ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം, കടയ്ക്കാവൂർ വക്കം മേഖലകളിൽ എല്ലാം വൈദ്യുത വിതരണം വലിയതോതിൽ തടസ്സപ്പെടുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരം വീശിയടിച്ച കാറ്റിൽ നാവായിക്കുളം കിഴക്കതിൽവീട്ടിൽ ലളിതഭായി അമ്മയുടെ തേക്കുമരം കടപുഴകി വീണു കെട്ടിടത്തിനും മതിലിനും കേടുപാടുകൾ സംഭവിച്ചു. നാവായിക്കുളം ഇന്ത്യൻ ഓവർസീസ് ബാങ്കിന് പുറകുവശം ഞായറാഴ്ച രാത്രി അടിച്ച കാറ്റിൽ തെങ്ങ് ലൈൻ കമ്പിയുടെ മുകളിൽ കൂടി വീണു.
ഇവിടെയും മതിലിന് വീടിനും നാശനഷ്ടം സംഭവിച്ചു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി ലൈൻ ഓഫ് ആക്കുകയും തെങ്ങ് മുറിച്ചു മാറ്റുകയും ചെയ്തു. കുഴിനല്ലൂർ പാലത്തിൽ നിന്ന് ഉദയഗിരിയിലോട്ട് പോകുന്ന റോഡിന് കുറുകെ റബ്ബർ മരം വീണ് വൈദ്യുതി ഗതാഗത തടസ്സം സൃഷ്ടിച്ചു. നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ ചാവർകോട് വാർഡിൽ മുത്താന കുന്നുവിള വീട്ടിൽ അജയന്റെ വീട് മഴയിൽ തകർന്നു.
അഞ്ചുതെങ്ങിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നു. പൂത്തുറ നെടുംതോപ്പ് സ്വദേശികളായ ജെസ്സി ജോർജ്ജ് ദമ്പതികളുടെ വീടാണ് തകർന്നത്. ഞായറാഴ്ച രാത്രി ദിവസം രാത്രി എട്ടിനായിരുന്നു സംഭവം. അഞ്ചുതെങ്ങ്, ചിറയിൻകീഴ് തീരത്ത് കടൽക്ഷോഭം ശക്തമാണ്. താഴമ്പള്ളി, പൂത്തുറ, വേലിമുക്ക്, കോട്ട, തോണിക്കടവ്, വലിയപള്ളി, കുരിശ്ശടി മുക്ക്, അഞ്ചുതെങ്ങ് ജംഗ്ഷൻ, മണ്ണാർക്കുളം, മുണ്ടുതുറ, മാമ്പള്ളി തുടങ്ങിയ തീര മേഖലകളിൽ തിരമാലകൾ ആഞ്ഞടിയ്ക്കുകയാണ്.
തീരെ മേഖലയിൽ താമസിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിരവധിപേർ വീടുവിട്ട് ബന്ധുവീടുകളിലേക്ക് മറ്റും താമസം മാറി. മുതലപ്പൊഴി മണൽ നീക്കുന്ന എത്തിച്ച ചന്ദ്രിഗിരി ഡ്രെഡ്ജർ കടലാക്രമണത്തെ തുടർന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തെങ്ങ് വീണ് പോസ്റ്റും ലൈനും താറുമാറായി; 12 മണിക്കൂർ വൈദ്യുതി മുടങ്ങി
വർക്കല: ഇലക്ട്രിക് പോസ്റ്റിലേക്ക് തെങ്ങ് വീണ് വടശ്ശേരിക്കോണത്ത് 12 മണിക്കൂർ വൈദ്യുതി മുടങ്ങി. വടശ്ശേരിക്കോണം ജങ്ഷനിൽനിന്ന് അംബേദ്കർ കോളിനിയിലേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്താണ് സ്വകാര്യ ഭൂമിയിലെ തെങ്ങു പിഴുതു വീണത്. തന്മൂലം വടശ്ശേരിക്കോണത്തും പരിസര പ്രദേശങ്ങളിലും 12 മണിക്കൂർ തുടർച്ചയായി വൈദ്യതി വിതരണം നിലച്ചു. ഇത് മൂലം പ്രദേശവാസികൾ വല്ലാതെ വലഞ്ഞു.
തിങ്കളാഴ്ച വെളുപ്പിന് നാലോടെയാണ് പാലവിള സൈദിന്റെ വക തെങ്ങ് വൈദ്യുതി പോസ്റ്റിലേക്ക് വീണത്. പോസ്റ്റ് ഒടിഞ്ഞു തറയിൽ വീഴുകയും കമ്പികൾ പൊട്ടി വീഴുകയും ചെയ്തു. ശക്തമായ കാറ്റും മഴയും ഉള്ളപ്പോഴാണ് അപകടം നടന്നത്. അപ്പോൾ തന്നെ വൈദ്യതി തടസ്സപ്പെട്ടതിനാൽ അപകടങ്ങൾ ഒഴിവായി.
സാധാരണ ലൈനിനോടൊപ്പം 11 കെ. വി. ലൈൻ കൂടി കടന്നു പോകുന്ന പ്രദേശത്ത് അപകടം നടന്നതിനാൽ സമീപ പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിരുന്നു. വൈദ്യുതി ബോർഡ് ജീവനക്കാർ അശ്രാന്ത പരിശ്രമം നടത്തിയാണ് പുതിയ പോസ്റ്റ് കുഴിച്ചിട്ട് ലൈൻ വലിച്ചു വൈകുന്നേരം അഞ്ചു മണിയോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.