നെൽകൃഷി ഇനി ലാഭകരം; പിരപ്പമൺകാട് സമ്പൂർണ യന്ത്രവത്കൃതകൃഷിക്ക് തുടക്കം
text_fieldsപിരപ്പമൺകാട് ഹരിതവീഥിപദ്ധതി വി. ശശി എം.എൽ.എ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പള്ളിയറ ശശിക്ക് മുളന്തൈ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: പിരപ്പമൺകാട് ഹരിതവീഥി പദ്ധതിക്കും സമ്പൂർണ യന്ത്രവത്കൃത കൃഷിപദ്ധതിക്കും തുടക്കമായി. നെൽകൃഷി ലാഭകരവും വിജയകരവുമാണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകളാണ് ഒരുങ്ങുന്നത്. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കാനും പരമ്പരാഗത ഞാറുനടീൽകാരുടെ ദൗർലഭ്യം പരിഹരിക്കാനും പാടശേഖരസമിതി പരീക്ഷണാർഥം ഇത്തവണ 10 ഏക്കർ പ്രദേശത്താണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത്.
പൊതുഞാറ്റടിയിൽ വിരിച്ച ഷീറ്റിനുമുകളിൽ മണ്ണ് നിരത്തി അതിൽ വിത്ത് വിതച്ചാണ് ഞാറ് തയാറാക്കിയത്. കൃഷിഭവനിൽ നിന്ന് ലഭിച്ച 400 കിലോ വിത്താണ് ഉപയോഗിച്ചത്. നടീൽ യന്ത്രം ഉപയോഗിച്ച് ഞാറ് നടീലിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. വരും വർഷങ്ങളിൽ വീണ്ടെടുത്ത പാടശേഖരപ്രദേശത്ത് മുഴുവനും യന്ത്രത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇത്തവണ തെരഞ്ഞെടുത്ത പ്രദേശത്ത് മാത്രം യന്ത്ര നടീൽ നടപ്പാക്കിയത്.
പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്ക് കൈത്താങ്ങായി പാടശേഖര നടുവിലൂടെയുള്ള റോഡിന്റെ സൗന്ദര്യവത്കരണത്തിനായി അലങ്കാരമുളകൾ വെച്ചുപിടിപ്പിക്കുന്ന ഗ്രാമപഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതി വി. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉയരത്തിൽ വളരാത്തതും പ്രദേശത്തിന്റെ സ്വാഭാവിക ഭംഗിക്ക് കോട്ടം ഉണ്ടാക്കാത്തതും റോഡിന്റെ പാർശ്വഭിത്തികൾക്ക് കേടുവരുത്താത്തതും നെൽകൃഷിക്ക് തടസ്സം ഉണ്ടാക്കാത്തതുമായ പ്രത്യേക ഇനം ചെടിമുളന്തൈകൾ പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് എത്തിച്ചത്.
ബംഗാൾ മുള, ലാത്തി മുള എന്നീ ഇനങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞവർഷം വയലിമ്പം പദ്ധതി പ്രകാരം റോഡിന്റെ വശങ്ങളിൽ വെച്ചുപിടിപ്പിച്ച അരളിച്ചെടികൾ പൂത്തുനിൽക്കുന്ന കാഴ്ച, പാടശേഖരത്തിന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നു.
വിരമിച്ച വില്ലേജ് ഓഫിസർ ഷാജഹാനെ പാടശേഖരസമിതി ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജയുടെ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി. ഷൈനി, പഞ്ചായത്ത് സെക്രട്ടറി എസ്.എസ് ചന്ദ്രബാബു, പൂവണത്തുംമൂട് മണികണ്ഠൻ, ദീപാറാണി, വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.പി. നന്ദുരാജ് എന്നിവർ സംസാരിച്ചു.