മുതലപ്പൊഴിയിൽ ഡ്രെഡ്ജർ ഹാർബറിലേക്ക് പ്രവേശിപ്പിക്കാനായില്ല; ഹാർബറിൽ നിന്ന് മത്സ്യബന്ധനം ആരംഭിച്ച് ബോട്ടുകൾ
text_fieldsചന്ദ്രഗിരി ഡ്രഡ്ജർ ഹാർബറിനുള്ളിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമം
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിന്റെ പ്രവേശന കവാടത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് കണ്ണൂരിൽ നിന്ന് എത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജർ ഹാർബറിലേക്ക് പ്രവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലുമായി പലതവണ ഹാർബർ കവാടത്തിലേക്ക് ഡ്രഡ്ജർ പ്രവേശിപ്പിക്കുവാൻ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി വേലിയേറ്റ സമയത്ത് ഡ്രഡ്ജർ ഹാർബർ നഗരത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. നദിയിൽ നിന്നും കടലിലേക്കുള്ള ഒഴുക്ക് ശക്തമായിരുന്നതിനാൽ ഡ്രഡ്ജർ പ്രവേശിപ്പിക്കാനുള്ള പരിശ്രമം പരാജയപ്പെട്ടു. ബോട്ടുകളുടെ സഹായത്തോടെയാണ് ഡ്രഡ്ജർ ഹാർബറിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിച്ചിരുന്നത്.
രണ്ടാഴ്ചയായി ഹാർബർ പൊഴിമുഖം പൂർണമായി അടഞ്ഞുകിടന്നതിനാൽ വേനൽ മഴയെ തുടർന്നുള്ള വെള്ളം വലിയതോതിൽ കായൽ പരപ്പിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് പ്രദേശത്ത് ജലനിരപ്പു ഉയരുന്നതിനും വീട്ടുപരിസരങ്ങളിലേക്ക് വെള്ളം കയറുന്നതിനും കാരണമായിരുന്നു. വെള്ളിയാഴ്ചയാണ് പൂർണ്ണമായി മുറിക്കുവാനായത്. കായൽ പരപ്പിൽ തങ്ങിനിൽക്കുന്ന മഴവെള്ളം ഒഴുകി കടലിലേക്ക് മാറി ജലനിരപ്പ് സാധാരണ ഗതിയിലാകുന്നതിന് രണ്ട് ദിവസമാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴ തുടരുന്നത് നദിയിൽ നിന്നും കടലിലേക്കുള്ള ജലപ്രവാഹം വർധിപ്പിച്ചിട്ടുണ്ട്.
ഈ കാരണങ്ങളാലാണ് പൊഴിമുഖത്തേക്ക് പ്രവേശിപ്പിക്കുന്നത് തടസ്സമായത്. രാത്രി വൈകിയും ഹാർബർ എൻജിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തു നടത്തിയ പരിശ്രമങ്ങളാണ് പരാജയപ്പെട്ടത്. ഇത്തരമൊരു തടസ്സം നേരത്തെ പ്രതീക്ഷിച്ചിരുന്നതിനാലാണ് പൊഴി മുറിക്കുന്നതിന് ആദ്യമേ ശ്രമിച്ചത്. എന്നാൽ സമരസമിതി ഇതിന് തടസ്സപ്പെടുത്തുകയായിരുന്നു. പൊഴി മുറിക്കാനുള്ള ശ്രമം ശക്തമായ സമരത്തിലൂടെ തടസ്സപ്പെടുത്തുകയും ഡ്രഡ്ജർ സ്ഥലത്ത് എത്തിയതിനുശേഷം മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂ എന്നും നിലപാടെടുത്തിരുന്നു. നേരത്തെ പൊഴി മുറിക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ കായൽ മേഖലയിൽ കെട്ടിനിൽക്കുന്ന വെള്ളം പൂർണമായി ഒഴുകി മാറുകയും ഡ്രഡ്ജർ ഹാർബറിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് എതിർ ദിശയിൽ നിന്നുള്ള ജലം ഒഴുക്കിന്റെ സമ്മർദം ഒഴിവാകുകയും ചെയ്യുമായിരുന്നു.
ഞായറാഴ്ച ഡ്രഡ്ജർ ഹാർബറിനുള്ളിൽ പ്രവേശിപ്പിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ യന്ത്രസാമഗ്രികൾ ഘടിപ്പിക്കുന്നതിനു മൂന്നുദിവസത്തോളം സമയം വീണ്ടും വേണ്ടിവരും. ഇതിനുശേഷം മാത്രമേ ഈ ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം ആരംഭിക്കൂ. ശനിയാഴ്ച ഹാർബർ വഴി മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് പോവുകയും മത്സ്യബന്ധനം ആരംഭിക്കുകയും ചെയ്തു. എന്നാൽ വലിയ മത്സ്യബന്ധനകൾക്ക് ഇതുവഴി കടന്നു പോകാൻ കഴിയില്ല.