ഡ്രഡ്ജറിന് സാങ്കേതിക തകരാർ; മുതലപ്പൊഴിയിൽ മണൽ നീക്കം വൈകും
text_fieldsചന്ദ്രഗിരി ഡ്രഡ്ജർ
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ചന്ദ്രഗിരി ഡ്രഡ്ജർ ഉപയോഗിച്ചുള്ള മണൽ നീക്കം വൈകും. കൂടുതൽ സാങ്കേതിക തകരാറുകൾ കണ്ടെത്തി. പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ. ശനിയാഴ്ച ട്രയൽ റൺ നടത്തിയപ്പോൾ സങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച് തിങ്കളാഴ്ച പൂർണതോതിൽ പ്രവർത്തിക്കുവാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ പരിശോധനയിൽ കൂടുതൽ സങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി. ഹൈഡ്രോളിക് കൂള്ളർ, സ്പെട് എന്നിവയുടെ തകരാർ ആണ് പുതുതായി കണ്ടെത്തിയത്. നേരത്തേ കണ്ടെത്തിയ ഇലക്ട്രിക് ജോലി ഇനിയും ബാക്കിയുണ്ട്. ഇവ കൂടി പരിഹരിക്കണം. നിലവിലെ സാഹചര്യത്തിൽ എത്ര സമയത്തിനുള്ളിൽ ഇവ പരിഹരിക്കാൻ കഴിയുമെന്ന് വ്യക്തതയില്ല.
രാവിലെ ഡ്രഡ്ജിംഗ് തുടങ്ങാത്തതിലും ഉദ്യോഗസ്ഥർ ഓഫീസിൽ എത്താത്തിലും പ്രതിഷേധിച്ച് മത്സ്യ തൊഴിലാളികൾ ഹാർബർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം പൂട്ടി. സുരക്ഷക്കായി പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ചേർത്ത് കെട്ടി ഗേറ്റ് അടച്ചു. പോലീസ് എത്തിയാണ് ഇവ മാറ്റിയത്. തുടർന്ന് ജീവനക്കാരും ഓഫിസിലെത്തി.
ഡ്രഡ്ജർ പൊഴിയിൽ എത്തിച്ച് പത്ത് ദിവസമായിട്ടും പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ എറണാകുളത്തു നിന്നും എത്തിയ സാങ്കേതിക വിദഗ്ധരാണ് ആദ്യം കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിച്ച് ട്രയൽ റണ്ണിന് ഡ്രഡ്ജർ സജ്ജമാക്കിയത്. ഹൈഡ്രോളിക് പൈപ്പിൽ തകരാറാണ് ഇവർ പരിഹരിച്ചത്.
കട്ടർ സെക്ഷൻ ഡ്രഡ്ജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിക്കും. അതിനാൽ മത്സ്യ തൊഴിലാളികൾ വളരെ പ്രതീക്ഷയോടെ ആണ് ചന്ദ്രഗിരി വരവ് കണ്ടിരുന്നത്.