ഡ്രഡ്ജിങ് കാര്യക്ഷമമല്ല, പൊഴിയിൽ വീണ്ടും മണ്ണടിയുന്നു
text_fieldsഡ്രഡ്ജിംഗ് നിലച്ച മുതലപ്പൊഴിയിൽ വീണ്ടും മണൽ മൂടി തുടങ്ങിയപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴി തുറമുഖത്തിലെ ഡ്രഡ്ജിങ് കാര്യക്ഷമമാകുന്നില്ല, പൊഴിയിൽ വീണ്ടും മണ്ണടിയുന്നു. കാര്യക്ഷമമായി മണൽനീക്കം നടത്തിയിരുന്ന മിനി ഡ്രഡ്ജർ ഈ മാസം 10 മുതൽ ഒതുക്കിയിട്ടിരിക്കുകയാണ്.
ഇവരുടെ കരാർ കഴിഞ്ഞതാണ് കാരണം. എന്നാൽ ഏപ്രിൽ 25 ന് കൊണ്ടുവന്ന ചന്ദ്രഗിരി ഇരുപത് ദിവസം കഴിഞ്ഞിട്ടും കാര്യക്ഷമമായി പ്രവർത്തനം തുടങ്ങിയിട്ടില്ല. ഈ മാസം 9 ന് ചന്ദ്രഗിരി വഴിയുള്ള ഡ്രഡ്ജിങ് ആരംഭിച്ചെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും പ്രവർത്തിച്ചില്ല.
ഇത്രയും ദിവസത്തിനുള്ളിൽ ആകെ പ്രവർത്തിച്ചത് ആകെ 10 മണിക്കൂറിനുള്ളിൽ മാത്രമാണ്. ഇത് മണൽ നീക്കം ചെയ്യുന്നതിന് പകരം കായലിലെ വെള്ളം വറ്റിക്കാനായി കൊണ്ടുവന്നതായിട്ടാണ് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്. കാരണം ചന്ദ്രഗിരി 90 ശതമാനം വെള്ളം, 10 ശതമാനം മണൽ എന്ന ക്രമത്തിലാണ് പമ്പ് ചെയ്തു കളയുന്നത്. 80 ശതമാനം മണൽ പുറത്തുവരുന്ന രീതിയിൽ നടന്നാൽ മാത്രമേ സമയബന്ധിതമായി മപൂർത്തിയാക്കാൻ കഴിയൂ.
പകൽ 10 ന് എത്തിയാൽ ഡ്രഡ്ജിങ് തുടങ്ങുന്നത് 11 ന്. 12.30 മുതൽ 3.30 വരെ വേലിയേറ്റം എന്ന കാരണം പറഞ്ഞ് വിശ്രമിച്ചിട്ട് വൈകുന്നേരം നാലിന് തുടങ്ങി 6.30 ന് അവസാനിപ്പിക്കുന്നു.
ദിവസം 20 മണിക്കൂർ പ്രവർത്തിപ്പിക്കും എന്നു പറഞ്ഞിട്ട് 5 മണിക്കൂർ പോലും പ്രവർത്തിപ്പിക്കാത്ത അവസ്ഥയാണ്. ഇത് ചോദ്യം ചെയ്യാൻ ബന്ധപെട്ട ഡിപ്പാർട്ടുമെൻറും തയ്യാറാകുന്നില്ലന്ന് സമരസമിതി ആരോപിക്കുന്നു. പൊഴി വീണ്ടും മൂടിപ്പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
27ന് മൺസൂൺ ആരംഭിക്കുകയാണ്. അതിന് മുമ്പ് കരാറുകാരുമായുള്ള പടലപിണക്കങ്ങൾ ഒഴിവാക്കി മിനി ഡ്രഡ്ജറിന്റെ കരാർ പുതുക്കി അതുകൂടി ഉപയോഗിച്ച് മണൽ നീക്കം നടത്താൻ നടപടി സ്വീകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.