മുതലപ്പൊഴി മുറിച്ചു; വെള്ളപ്പൊക്ക ആശങ്കകൾക്ക് അറുതി
text_fieldsപൊഴി തുറന്നപ്പോൾ
ചിറയിൻകീഴ്: രണ്ടാഴ്ചയായി അടഞ്ഞുകിടന്ന മുതലപ്പൊഴി മുറിച്ചു. എസ്കവേറ്ററുകൾ ഉപയോഗിച്ച് കഴിഞ്ഞദിവസം ആരംഭിച്ച പൊഴിമുറിക്കൽ വെള്ളിയാഴ്ച വൈകീട്ടാണ് പൂർത്തിയായത്. നിശ്ചിത അകലത്തിൽ പൊഴി തുറന്ന് കടലിലേക്ക് ചേർത്തശേഷം എസ്കവേറ്ററുകൾ മാറ്റി. കരപ്രദേശത്ത് തങ്ങിനിൽക്കുന്ന ജലശേഖരത്തിന്റെ ഒഴുക്കുകൊണ്ട് പൊഴി കൂടുതൽ മുറിയും. പൊഴിയിൽ അടിഞ്ഞ മണലും വലിയതോതിൽ കടലിലേക്ക് ഒലിച്ചുപോകും. വേനൽ മഴ ശക്തമായി തുടർന്നാൽ പൊഴിയിലെ മണൽനീക്കത്തിന് സഹായകമാകും. മഴ മാറുകയും നദിയിൽനിന്നുള്ള ഒഴുക്ക് നിലയ്ക്കുകയും ചെയ്താൽ കടലിൽനിന്ന് വീണ്ടും മണൽ അടിയാൻ കാരണമാകും.
വക്കം പണയിൽ കടവിൽ കായൽതീരത്തെ കടകളിൽ വെള്ളംകയറിയ നിലയിൽ
പൊഴി അടഞ്ഞതോടെ കായലോര മേഖല വെള്ള ക്കെട്ടിലായിരുന്നു. ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വക്കം, കടക്കാവൂർ, അഴൂർ പഞ്ചായത്തുകളുടെ കായലോര മേഖലയിലാണ് വെള്ളം ഉയർന്നത്. വിവിധ ഭാഗങ്ങളിലായി നൂറോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലായിരുന്നു. വിവിധ കടവുകളിൽ വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി.
പൊഴി മുറിഞ്ഞതോടെ രണ്ട് ദിവസത്തിനകം വെള്ളം പൂർണമായി ഇറങ്ങും. കണ്ണൂരിൽനിന്ന് എത്തിച്ച ചന്ദ്രഗിരി ഡ്രഡ്ജർ വെള്ളിയാഴ്ച പുലർച്ച അഞ്ചിന് മുതലപ്പൊഴിക്ക് സമീപം ഉൾക്കടലിൽ എത്തി. നിലവിൽ പൊഴി 15 മീറ്റർ വീതിയിലും മൂന്ന് മീറ്റർ താഴ്ചയിലും തുറന്നിട്ടുണ്ട്. ജലത്തിന്റെ ഒഴുക്കനുസരിച്ച് കൂടുതൽ തുറക്കും. ശനിയാഴ്ച മുതൽ സാധാരണ വള്ളങ്ങൾക്ക് ഇതുവഴി കടലിൽ പോകാനാകും. വി. ശശി എം.എൽ.എ, ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ കുമാർ ജി.എസ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യൂ എന്നിവർ സന്നിഹിതരായിരുന്നു.