മുതലപ്പൊഴി മണൽ നീക്കം: റോഡ് ഉപരോധം സംഘർഷഭരിതം; അറസ്റ്റ്
text_fieldsമത്സ്യത്തൊഴിലാളികൾ തീരദേശപാത ഉപരോധിക്കുന്നു
ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരങ്ങൾ സംഘർഷാവസ്ഥയിലെത്തി. തുടർന്ന് പൊലീസ് ഇടപെട്ടു. കഴിഞ്ഞദിവസം സാങ്കേതിക തകരാർ കണ്ടെത്തിയ ചന്ദ്രഗിരി ഡ്രെഡ്ജർ വെള്ളിയാഴ്ച രാവിലെ പൂർണതോതിൽ പ്രവർത്തിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് വൈകി.
ഇതിനെതുടർന്നാണ് മത്സ്യത്തൊഴിലാളികൾ സമരസമിതിയുടെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ് ഉപരോധിക്കാനെത്തിയത്. രാവിലെ ഒമ്പതോടെ സമരക്കാർ ഹാർബർ എൻജിനീയറുടെ കാര്യാലയം വളഞ്ഞു. സമരത്തെതുടർന്ന് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ ഓഫിസിൽ എത്താതെ മാറിനിന്നു.
പത്തരയോടെ ഉപരോധസമരം റോഡിലേക്ക് വ്യാപിച്ചു. അഞ്ചുതെങ്ങിൽ നിന്നും പെരുമാതുറ വഴിയുള്ള തീരദേശപാത പൂർണമായും ഉപരോധിച്ചു. രണ്ടരയോടെ ഒരു വിഭാഗം സമരക്കാർ കാര്യാലയത്തിനുള്ളിലേക്ക് ഇരച്ചുകയറുകയും എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാറിനെയും അസിസ്റ്റൻറ് എൻജിനീയറെയും തടഞ്ഞുവെക്കുകയും ചെയ്തു. ഇത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സമരക്കാരെ പുറത്താക്കാനുള്ള പൊലീസിന്റെ ശ്രമം ദീർഘനേരം മൽപ്പിടുത്തത്തിന് കാരണമായി. സമരക്കാരിലൊരാൾ ഓഫിസിന്റെ ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. ഇയാളെ പിടികൂടിയ പൊലീസ് നടപടി തടയാൻ സമരക്കാരും ശ്രമിച്ചു. ഇതിനിടെ പിടിയിലായ ചാന്നാങ്കര സ്വദേശി മുജീബിനെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സമരകേന്ദ്രം മുതലപ്പൊഴിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനായി.
മത്സ്യത്തൊഴിലാളികൾ സ്റ്റേഷൻ പരിസരത്ത് സംഘടിച്ചു. പിടിയിലായ മുജീബ് മത്സ്യത്തൊഴിലാളിയോ സമരസമിതിപ്രവർത്തകനോ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ സമരക്കാർ വീണ്ടും ഹാർബർ എൻജിനീയറുടെ കാര്യാലയത്തിലേക്ക് മടങ്ങി. തുടർന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അനിൽകുമാർ സമരക്കാരെ കണ്ട് വിഷയങ്ങളിൽ ഉറപ്പുനൽകി. എന്നാൽ ഉറപ്പിന് വില കൽപ്പിക്കുന്നില്ല എന്നറിയിച്ച് സമരക്കാർ പ്രതിഷേധത്തിലുറച്ചു. സമരം വൈകീട്ട് ആറുകഴിഞ്ഞിട്ടും അവസാനിച്ചില്ല.
മുതലപ്പൊഴി ഹാർബർ എൻജിനീയറിങ് ഓഫിസിലെ സംഘർഷാവസ്ഥ
പൊലീസ് ഇടപെട്ട് സമരക്കാരും ഹാർബർ ഉദ്യോഗസ്ഥരുമായി വീണ്ടും ചർച്ചക്ക് കളമൊരുക്കി.ഹാർബറിലെ പൊഴിമുഖത്ത് മണൽനീക്കം സാങ്കേതിക പ്രശ്നങ്ങളാൽ അനന്തമായി നീളുകയാണ്. മുതലപ്പൊഴിയിൽ ആദ്യം എത്തിച്ച ചെറിയ ഡ്രഡ്ജർ കൊണ്ടുപോകാനുള്ള നീക്കം മത്സ്യത്തൊഴിലാളികൾ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മണൽ നീക്കം പൂർത്തിയായശേഷമേ നീക്കാവൂ എന്നാണ് സമരസമിതിയുടെ നിലപാട്.