നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും
text_fieldsചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച പ്രവേശന കവാടം
ചിറയിൻകീഴ്: നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നിർവഹിക്കും. അമൃത് ഭാരത് പദ്ധതിയിലൂടെ വിപുലമായ വികസന പദ്ധതികളാണ് ചിറയിൻകീഴിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. അതിൽ ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണമാണ് 22ന് സമർപ്പിക്കുന്നത്. 12 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് സ്റ്റേഷനിൽ നിർദേശിച്ചിട്ടുള്ളത്. അതിൽ നാല് കോടിയുടെ ഒന്നാംഘട്ട നവീകരണമാണ് ഇപ്പോൾ നടപ്പാക്കിയത്. ബാക്കിയുള്ളവ ഘട്ടംഘട്ടമായി സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ചിറയിൻകീഴ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപം സർവിസ് റോഡിന് അഭിമുഖമായി പ്രവേശന കവാടം ഒരുക്കി. വിശാലമായ പാർക്കിങ് യാർഡിന്റെയും നിർമാണം പൂർത്തിയാക്കി. വലിയ വാഹനങ്ങളുൾപ്പെടെ 100 കണക്കിന് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. റെയിൽവേ സ്റ്റേഷനോട് ചേർന്ന മൂന്ന് ഏക്കറോളം സ്ഥലത്താണ് വികസനങ്ങൾ നടക്കുന്നത്.
സ്റ്റേഷൻ മന്ദിരത്തിന്റെ നവീകരണം, കൂട്ടിച്ചേർക്കൽ, സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ടോയ്ലെറ്റുകൾ, സ്റ്റേഷൻ മന്ദിരത്തിന്റെയും പ്ലാറ്റ്ഫോമുകളുടെയും റൂഫിങ്, പ്ലാറ്റ്ഫോമുകൾ ടൈൽ പാകി നവീകരിക്കൽ, ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഫുട് ഓവർ ബ്രിഡ്ജ്, ചുറ്റുമതിൽ, ഡ്രൈയിനേജ് സംവിധാനം, സ്റ്റേഷനിലും പാർക്കിങ് ഗ്രൗണ്ടിലും ലൈറ്റുകൾ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയായി.