വ്യാജപരാതിയിൽ യുവതിയെ ജയിലിലടച്ചെന്ന് ആരോപണം; വകുപ്പുതല അന്വേഷണം തുടങ്ങി
text_fieldsതിരുവനന്തപുരം: ആധാരവും ചെക്കുകളും തട്ടിയെടുത്തത് സംബന്ധിച്ച് പരാതിപ്പെടാൻ എത്തിയ യുവതിയെ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചു. കല്ലമ്പലം സ്വദേശി ഹിന്ദ് ലിയാഖത്ത് അലി (27) സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് മ്യൂസിയം എസ്.ഐ വിപിനെതിരായ ആരോപണം തിരുവനന്തപുരം ഡി.സി.പി പരിശോധിക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വെള്ളയമ്പലം ശാഖയിലെ എച്ച്.ആർ വിഭാഗം ജീവനക്കാരിയായിരുന്ന ഹിന്ദ് ലിയാഖത്ത് തന്റെ പേരിലുള്ള ഭൂമി ബിസിനസ് ആവശ്യത്തിനായി പണയംവെച്ച് വായ്പയെടുക്കാൻ പൂജപ്പുര സ്വദേശി അജയഘോഷിനെ സമീപിച്ചു. ഇയാൾ സാമ്പത്തികമായി ചതിച്ചെന്നാണ് ലിയാഖത്തിന്റെ ആരോപണം. പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിച്ചപ്പോൾ അജയഘോഷിനുവേണ്ടി എസ്.ഐ വിപിൻ കള്ളക്കേസിൽ കുടുക്കി ജയിലടച്ചെന്നാണ് ഹിന്ദിന്റെ പരാതി.
അതേസമയം ഹിന്ദിന്റെ അറസ്റ്റിന് ആധാരമായ പരാതി വ്യാജമല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഹിന്ദ് ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ മ്യൂസിയം പൊലീസിന് ലഭിച്ചിരുന്നു. 2024 നവംബറിൽ 47 പവന്റെ സ്വർണാഭരണങ്ങൾ തട്ടിയെന്ന ശാസ്തമംഗലം സ്വദേശിയുടെ പരാതിയിൽ കേസെടുത്തിരുന്നു. സ്ഥാപനത്തെ ഒന്നും എം.ഡി പ്രതീഷ് നായരെ രണ്ടും പ്രതികളാക്കിയായിരുന്നു കേസ്.
കേസെടുത്തതോടെ ഇയാൾ ഒളിവിൽപോയി. പിന്നീട് സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അനൂപ് പണയംവെച്ച സ്വർണം തിരികെ ലഭിച്ചില്ലെന്ന പരാതിയിൽ സ്ഥാപനത്തിലെ എച്ച്.ആർ വിഭാഗം ജീവനക്കാരിയായ ഹിന്ദിനെ മൂന്നാം പ്രതിയാക്കി മാർച്ചിൽ കേസ് എടുത്തു. ഈ കേസ് നിലനിൽക്കെയാണ് അജയഘോഷിനെതിരായ പരാതിയുമായി ഹിന്ദ് മ്യൂസിയം പൊലീസിൽ എത്തിയത്. സ്വർണത്തട്ടിപ്പിൽ ഹിന്ദിനുള്ള പങ്ക് വ്യക്തമായ സാഹചര്യത്തിലാണ് ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് എസ്.ഐ വിപിന്റെ ഭാഷ്യം.