കപ്പലപകടത്തിന്റെ പാരിസ്ഥിക പ്രത്യാഘാതം: തീരദേശത്തെ കടലറിവുകളും സമാഹരിക്കും
text_fieldsതിരുവനന്തപുരം: ചരക്കുകപ്പൽ അപകടം ഉയർത്തുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചയായിരിക്കെ കടലിലെയും തീരത്തേയും ജൈവസമ്പത്തിനെ ഇത് എത്രമാത്രം ബാധിക്കുമെന്ന് പ്രാഥമിക വിലയിരുത്തൽ നടത്തി സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ജൈവ വൈവിധ്യ ആഘാത വിവര ശേഖരണത്തിൽ തീരദേശത്തെ കടലറിവുകളും സമാഹരിക്കാൻ ബോർഡ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി തീരദേശ പഞ്ചായത്തുകളിലെ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി)കളുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്തും.
ശാസ്ത്രജ്ഞരുടെ അറിവുകൾക്കപ്പുറം കടലിലെ മാറ്റങ്ങളേയും പ്രത്യേകതകളേയുംകുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ മത്സ്യത്തൊഴിലാളികൾക്കടക്കം സാധിക്കുമെന്നാണ് വിലയിരുത്തൽ. കടലിനെക്കുറിച്ച് ദീർഘകാലമായി ബോധ്യമുള്ളവരുടെ അറിവുകൾ ശാസ്ത്രീയ ഘടകങ്ങൾക്കൊപ്പം ശേഖരിക്കുന്നത് ഗുണകരമാവുമെന്ന അഭിപ്രായം ഈ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ബോർഡ് നടത്തിയ പ്രാഥമിക അവലോകനത്തിലും ഉയർന്നു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും മാലിന്യങ്ങളും കടലിലെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചാണ് വിദഗ്ധരെ പങ്കെടുപ്പിച്ച് ബോർഡ് അവലോകനം സംഘടിപ്പിച്ചത്.
കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ജൈവസമ്പത്തിന് ദോഷരമായ മറ്റ് വസ്തുക്കളും സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തിയ ബോർഡ്, ഇതുസംബന്ധിച്ച് വിശദമായ പഠനം അനിവാര്യമാണെന്ന് കരുതുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (എൻ.ഐ.ഒ.ടി) പോലുള്ള ദേശീയ ഏജൻസികളുടെ പഠനം ഗുണകരമാവുമെന്ന് ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കടലിലെ അൽഗകൾ പോലുള്ള സൂക്ഷ്മജീവികൾ, ചെറുസസ്യങ്ങൾ തുടങ്ങിയവയെ രാസമാലിന്യം എത്രത്തോളം ബാധിക്കുമെന്നത് പ്രധാനമാണ്. വിപുലമായ സംവിധാനങ്ങൾ ഉപയോഗിച്ച് പഠനം നടത്തിയാലേ ദീർഘകാല പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനാവൂ.