ആശുപത്രികൾ സമ്പൂർണ ശുചിത്വത്തിലെത്തിക്കും -ആരോഗ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും സമ്പൂർണ ശുചിത്വത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) 29ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ ശുചിത്വമില്ലതായാൽ ഒരു രോഗത്തിന് ചികിത്സിക്കാൻ വരുന്നവർക്ക് പല രോഗങ്ങളുമായി പോകേണ്ട അവസ്ഥയുണ്ടാകും.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട രക്തബാഗുകൾ ഉൽപാദിപ്പിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ടെറുമോ പെൻപോളിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ കഴിയുവിധം മാനേജ്മെന്റ്-ട്രേഡ് യൂനിയൻ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയൻ ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. ബൈജു എം.എൽ.എ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ വി.ആർ. പ്രതാപൻ, എ. ജോർജ്കുട്ടി, എസ്. ഷംസുദ്ദീൻ, എ. ഷമീർ, എ.കെ. അനൂപ്, വി.എസ്. വിനു, എം. ഉണ്ണിക്കൃഷ്ണൻ, ഡി.സി. ഷാലു, എസ്. അജിത്ത്, ഷാഹിന ബീവി, അതിഥി കൃഷ്ണദേവ് എന്നിവർ സംസാരിച്ചു.
നഗരത്തിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കണ്ണമ്മൂല വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ പ്രദേശത്ത് സ്ഥാപിച്ച 17 സി.സി ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. പുതിയ തലമുറക്ക് രാഷ്ട്രീയമൊന്നും ബാധകമല്ല. കാര്യങ്ങൾ നേരാംവണ്ണം ചെയ്യുന്നവരെ യുവജനത പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപറേഷൻ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്മാന് പാറ്റൂര്‍ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേയര്‍ വി.വി. രാജേഷ് മുഖ്യാതിഥിയായി. ജി.ആർ.എ പ്രസിഡന്റ് മോഹൻ വർഗീസ്, സെക്രട്ടറി കെ. രാധാകൃഷ്ണൻ, എസ്.ആർ.എ പ്രസിഡന്റ് മഞ്ഞപ്പാറ റഷീദ്, സെക്രട്ടറി പി. മധുസൂദനൻ എന്നിവർ സംസാരിച്ചു.


