കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
text_fieldsകാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അപകടത്തിൽ പരിക്കേറ്റ വയോധിക
കാട്ടാക്കട: കെ.എസ്.ആർ.ടി.സി കട്ടാക്കട ഡിപ്പോയില്‍ ബസ് കാത്തുനിന്ന വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. ബാലരാമപുരം സ്വദേശിനി സുമതി (63) യെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. കാട്ടാക്കട ഡിപ്പോയില്‍ നിന്ന് നെയ്യാർ ഡാമിലേക്ക് പോകാനായി സ്റ്റാൻഡിൽ നിർത്തിയ ബസ് പിന്നോട്ടെടുത്ത് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
മകളുടെ വീട്ടിൽ പോയശേഷം ബാലരാമപുരം ഭാഗത്തേക്ക് പോകുന്ന ബസിൽ കയറാൻ പോകുമ്പോഴാണ് ബസിനടിയിൽപ്പെട്ടതെന്നാണ് യാത്രക്കാർ പറയുന്നത്. ഇവരെ ഇടിച്ചു വീഴ്ത്തിയശേഷം വീണ്ടും പിന്നോട്ട് ഓടിയ ബസിന്റെ പിൻചക്രം വീട്ടമ്മയുടെ കാലിൽ കയറുന്നതു കണ്ട് യാത്രക്കാർ ബഹളം വെച്ചപ്പോഴാണ് ബസ് നിർത്തിയത്. അപ്പോഴേക്കും ഇവരുടെ രണ്ടു കാലിലൂടെയും ബസ് ചക്രങ്ങൾ കയറിയിറങ്ങി. സാധാരണ ഡിപ്പോയിൽ ബസ് പിന്നോട്ടെടുത്ത് പോകുമ്പോൾ സുരക്ഷാ ജീവനക്കാരുടെ സേവനം ഉണ്ടാകാറുള്ളതാണ്. എന്നാൽ ഈ അപകടം നടക്കുമ്പോൾ ആരും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.


